ഉദയംപേരൂർ: ഇന്ത്യൻ ഫിലിം ഹൗസ് (ഐ.എഫ്.എച്ച്) ബംഗളൂരുവിൽ നടത്തിയ ടെലിഫിലിം ഫെസ്റ്റിൽ മലയാളം വിഭാഗത്തിൽ മികച്ച സംവിധായക പുരസ്കാരവും ദേശീയതലത്തിൽ രണ്ടാം സ്ഥാനവും നേടി ശ്രദ്ധേയനായി തെക്കൻപറവൂർ സ്വദേശിയായ എൻ.എസ്. അശ്വിൻ. അശ്വിന്റെ തിരക്കഥയിൽതന്നെ പിറവിയെടുത്ത 11 മിനിറ്റ് ദൈർഘ്യമുള്ള മാമ്മോൺ എന്ന ടെലിഫിലിമാണ് അവാർഡ്. വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള 250 നോമിനേഷനുകളിൽ നിന്നാണ് 21കാരനായ അശ്വിന്റെ നേട്ടം. ബൈബിളിലെ മത്തായിയുടെ സുവിശേഷം അവലംബമാക്കിയാണ് തിരക്കഥ. സിനിമാമേഖലയിൽ മുൻപരിചയമൊന്നുമില്ലാത്ത അശ്വിന്റെ ഒന്നരവർഷത്തെ പരിശ്രമഫലമാണ് മാമ്മോൺ. തിരക്കഥ, നടി, സഹനടി, ഛായാഗ്രഹണം, എഡിറ്റിംഗ്, മികച്ച ഫിലിം എന്നിവ ഉൾപ്പെടെ നോമിനേഷനുകൾ മാമ്മോൺ നേടി.
പ്രശസ്ത കന്നഡ സിനിമാ ഛായാഗ്രാഹകൻ ജെ. സ്വാമിയിൽനിന്ന് അശ്വിൻ പുരസ്കാരം ഏറ്റുവാങ്ങി. ടെലിഫിലിമിന്റെ ഛായാഗ്രഹണം നീരജ് നാരായണും സംഗീതം ബിന്നറ്റ് കുര്യാക്കോസും കലാസംവിധാനം യശ്വന്ത് കൃഷ്ണയുമാണ്. സഹദേവൻ ചക്കത്തുകാട്, സിൻലാൽ കിഴക്കേടത്ത് എന്നിവരാണ് നിർമ്മാണം. അഞ്ജലി വിനോദ്, അപർണ ശങ്കർ, അജ്മൽ അസീസ്, ആൽബിൻ ആന്റണി, അദ്വൈത് എന്നിവർ വേഷമിട്ടു.
സൗത്ത് പറവൂർ നെല്ലിക്കൽ പി.വി.ശശികുമാറിന്റെയും മിനിയും മകനായ അശ്വിൻ ബിരുദ വിദ്യാർത്ഥിയാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |