കൊച്ചി: കാണാതായ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ മാതാപിതാക്കളുടെ ആൺമക്കളെ പീഡനക്കേസിൽ കുടുക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയതിനെത്തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവില്ലെന്ന റിപ്പോർട്ടാണ് ഹർജിയിൽ ഇന്നലെ സർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ കൂടുതൽ അന്വേഷണം നടത്താതെ സർക്കാർ എങ്ങനെയാണ് തെളിവില്ലെന്ന നിഗമനത്തിലെത്തിയതെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.
കൊച്ചി നഗരത്തിൽ ചെരിപ്പു ബിസിനസ് നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ രണ്ടു പെൺമക്കൾ ആഗസ്റ്റ് 21നു നാടുവിട്ടതാണ് സംഭവത്തിന്റെ തുടക്കം. പെൺകുട്ടികളെ ഡൽഹിയിൽ കണ്ടെത്തി. പൊലീസുകാർക്ക് ഡൽഹിക്ക് പോകാനുള്ള വിമാനടിക്കറ്റിന്റെയും ഇവരുടെ താമസത്തിന്റെയും ചെലവു വഹിച്ചത് പരാതിക്കാരാണ്. തന്റെ രണ്ടു സഹോദരന്മാർ തന്നെ പീഡിപ്പിച്ചെന്ന് 19 കാരി മൊഴി നൽകിയതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചു ലക്ഷം രൂപ ചോദിച്ചെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.പൊലീസുകാരെ ഡൽഹിയിൽ കൊണ്ടുപോകാൻ 95,500 രൂപ ചെലവിട്ടെന്ന് പരാതിക്കാർ അറിയിച്ചെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
പരാതിക്കാരോട് അഞ്ചു ലക്ഷം രൂപ ചോദിച്ചാൽ കിട്ടുമെന്ന് പൊലീസ് കരുതിയിട്ടുണ്ടാവില്ലേയെന്ന് കോടതി തുടർന്നു ചോദിച്ചു. എ.എസ്.ഐയടക്കമുള്ള പൊലീസ് സംഘം ഇവരുടെ നിയന്ത്രണച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അറിവോടെയാണോ ഡൽഹിയിൽ പോയതെന്ന് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ ചെലവിൽ ഡൽഹിയിൽ പോയതിന് പൊലീസുകാരോടു വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതിനു മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു.
കേസിങ്ങനെ തീർക്കാനാവുമോ ?
ആൺമക്കളെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന അമ്മയുടെ പരാതിയിലെ കേസ് ഇങ്ങനെ തീർക്കാനാവുമോയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. സംഭവത്തെത്തുടർന്ന് 45 ദിവസം കഴിഞ്ഞാണ് അമ്മ മാദ്ധ്യമങ്ങളിലൂടെയാണ് ആരോപണമുന്നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല. രണ്ടു പെൺമക്കൾ ചിൽഡ്രൻസ് ഹോമിലും രണ്ട് ആൺമക്കൾ ജയിലിലും കഴിയുമ്പോൾ ഏത് അമ്മയും ഭയന്നുപോകും. പരാതി പറയാൻ വൈകിയതിനാൽ അന്വേഷണം വേണ്ടെന്ന് പറയാൻ കഴിയുമോ? എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കേണ്ട കേസല്ലേ ഇതെന്നും സിംഗിൾബെഞ്ച് ചോദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |