കോട്ടയ്ക്കൽ:മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാര്യാപിതാവിന്റെ സഹോദരൻ ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്. ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീനടക്കം ആറുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു പേർക്കെതിരെയാണ് കേസ്. തട്ടികൊണ്ടു പോകൽ, മർദ്ദനം,വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടെ മർദ്ദനമേറ്റ അബ്ദുൾ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസിൽ പരാതി നൽകിയേക്കും . ഭാര്യയോട് അസീബ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
പൊലീസ് എത്തി മോചിപ്പിച്ചില്ലായിരുന്നെങ്കിൽ ഭാര്യവീട്ടുകാർ തന്നെ കൊന്നേനെയെന്ന് മർദ്ദനത്തിനിരയായ അബ്ദുൾ അസീബ് പറഞ്ഞു. കുടിയ്ക്കാൻ വെള്ളം ചോദിച്ചിട്ട് പോലും നൽകിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുൾ അസീബ് പറഞ്ഞു. ഓഫീസിനുള്ളിൽ വച്ചും തന്നെ മർദ്ദിച്ചു. തുടർന്നാണ് കാറിൽ കയറ്റിക്കൊണ്ടുപോയതും വീണ്ടും മർദ്ദിച്ചതും. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുൾ അസീബ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കോട്ടയ്ക്കൽ ചങ്കുവട്ടി സ്വദേശിയായ അബ്ദുൾ അസീബിന് മർദ്ദനമേറ്റത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തിയ അസീബിനോട് മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അസീബ് ആശുപത്രിയിൽ ചികിത്സയിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |