ഡാലസ് : അമേരിക്കയിലെ ഡാലസിൽ വച്ച് പത്തനംതിട്ട സ്വദേശി സാജൻ മാത്യൂസിനെ വെടിവച്ച് കൊലപ്പെടുത്തിയത് പതിനഞ്ചുകാരൻ. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിലെ ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ സാജൻ മാത്യൂസിനെ സ്വന്തം സ്ഥാപനത്തിനുള്ളിൽ വച്ചാണ് അക്രമി നിറയൊഴിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. അമേരിക്കൻ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവ് കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കടന്ന് കളഞ്ഞ കൊലപാതകി പിടിയിലായത്.
പത്തനംതിട്ട ചെറുകോൽ കലപ്പമണ്ണിൽ പടി ചരുവേൽ വീട്ടിൽ പരേതരായ സി.പി .മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനാണ് മരണപ്പെട്ട സാജൻ. 2005ൽ കുവൈറ്റിൽ നിന്നാണ് ഇയാൾ അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അടുത്തിടെയാണ് മലയാളികൾ പാർട്ണർമാരായി സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |