ലക്‌നൗ: ത്രിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തർപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 3,240 കോടിയുടെ കർഷക ക്ഷേമ വികസന പദ്ധതികൾക്ക് തുടക്കമിട്ടു. ബുന്ദേൽഖണ്ഡിലെ കർഷകർ നേരിട്ടിരുന്ന ജലദൗർലഭ്യം പരിഹരിക്കാനുളള പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
അടച്ചിട്ട മുറികളിൽ നിന്ന് ഒരു സർക്കാർ രാജ്യത്തിന്റെ മുക്കിനും മൂലയിലും എങ്ങനെയെത്തുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏഴ് വർഷത്തെ ഭരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാണി ലക്ഷ്മി ഭായിയുടെ ജന്മവാർഷിക ദിനത്തിൽ ഉത്തർപ്രദേശിലെ മഹോബയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്ചില്ലി സ്‌പ്രിംഗ്ളർ പദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3,240 കോടി രൂപയിലേറെയാണ് പദ്ധതികളുടെ മൊത്തം ചെലവ്. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ മഹോബ, ഹാമിർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ 65,000 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്താൻ ഇവ സഹായിക്കും. ഇത് ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും.
മുൻ സർക്കാരുകൾ ഉത്തർപ്രദേശിനെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്ന് മോദി പറഞ്ഞു. എന്നാൽ കേന്ദ്ര ഗവൺമെന്റും യോഗി സർക്കാരും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരെ സഹായിക്കുന്നതിനായുള്ള ജലസേചന പദ്ധതിക്ക് സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |