ആലപ്പുഴ: നഗരത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തോണ്ടൻകുളങ്ങര സ്വദേശി അരുൺകുമാർ (ലേ കണ്ണൻ) മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല. സംഭവസമയത്ത് അരുണിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവുൾപ്പെടെ ഒളിവിലാണ്. സംഭവസ്ഥലത്ത് ഇന്നലെ രാവിലെ ഫോറൻസിക്, ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മരണം നടന്ന ഇടവഴിയിൽ നിന്ന് ലഭിച്ച ചെരുപ്പ് മണത്ത പൊലീസ് നായ ആദ്യം പ്രധാന റോഡിലേക്കും അവിടെ നിന്ന് ചാത്തനാട് കെ.ആർ.ഗൗരിയമ്മയുടെ വീടിന് സമീപത്തെ ജംഗ്ഷനിലും, തുടർന്ന് വൈ.എം.സി.എ - ശവക്കോട്ടപ്പാലം റോഡ് വരെയും ഓടി. അരുൺകുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ചാത്തനാട് ശ്മശാനത്തിൽ സംസ്കരിച്ചു. പോസ്റ്റേമോർട്ടം റിപ്പോർട്ട് ലഭിച്ചാലേമരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
യുവാവിനെ വെട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ
ആലപ്പുഴ: സ്ഫോടനത്തിൽ കൊല്ലപ്പെടുന്നതിന് മുമ്പ് അരുൺകുമാർ ഉൾപ്പെടുന്ന സംഘം ചാത്തനാട് സ്വദേശിയായ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ചാത്തനാട് സ്വദേശികളായ മിറാഷ് (28), നഫ്സൽ (25), ടോം (26) എന്നിവരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് അരുൺകുമാറിന്റെ മരണത്തിൽ ബന്ധമുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. വ്യാഴാഴ്ച ചാത്തനാട് കിളിയൻപറമ്പിലാണ് ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കെ രാത്രി 8 മണിയോടെ അരുൺകുമാർ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞ് സ്‌ഫോടകവസ്തു പൊട്ടി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, നോർത്ത് സി.ഐ കെ.പി വിനോദ്, എസ്.ഐ നിതിൻ രാജ്, വിനോജ്, ജോസഫ് ജോയി, സുബീർ, റോബിൻസൺ, സുരേഷ്‌കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |