കോഴിക്കോട്:നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയതോടെ കിനാലൂരിൽ എയിംസ് യാഥാർത്ഥ്യമാകുമെന്ന് ഏതാണ്ട് ഉറപ്പായി. കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ പനങ്ങാട് പഞ്ചായത്തിലെ കിനാലൂരിലെ ജനങ്ങളും സന്തോഷത്തിലാണ്. ഉന്നത മെഡിക്കൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ എന്ത് സഹായം നൽകാനും അവർ തയ്യാറാണ്. കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ ഭൂമി പോരെങ്കിൽ കൂടുതൽ സ്ഥലം വിട്ടുനൽകാനും നാട്ടുകാർ ഒരുക്കമാണ്. സമീപത്തെ സ്വകാര്യ ഭൂമിയിൽ വീടുകൾ ഇല്ലാത്തത് സ്ഥലമെടുപ്പ് എളുപ്പമാക്കും.
കോഴിക്കോട് - ബാലുശേരി റോഡ് നാലുവരിയാക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിർദ്ദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെ ആയതിനാൽ ഇവിടേക്ക് നാലുവരി പാതയും സാദ്ധ്യമാണ്. എയിംസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കിനാലൂരിലെ ഭൂമി ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ മെഡിക്കൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും കിനാലൂരിലെത്തിയിരുന്നു. അനുകൂലമായ റിപ്പോർട്ടാണ് ഉദ്യാഗസ്ഥസംഘം സമർപ്പിച്ചത്.
കിനാലൂരിലെ നിർദ്ദിഷ്ട ഭൂമിയിൽ ഒരു മലേഷ്യൻ കമ്പനി സാറ്റ്ലൈറ്റ് സിറ്റി സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി നാലുവരി പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ പ്രക്ഷോഭം ഉണ്ടാവുകയും പ്രശ്നത്തെ വർഗീയവത്ക്കരിക്കാൻ നീക്കം നടക്കുകയും ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അതും നടന്നില്ല.
സന്തോഷത്തോടെ വരവേൽക്കും
കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള നീക്കം ജനങ്ങൾ സന്തോഷത്തോടെയാണ് കാണുന്നത്. നിലവിലെ ഭൂമി തികയാതെ വന്നാൽ കൂടുതൽ ഭൂമി നൽകാനും പരിസര വാസികൾ തയ്യാറാണ്
-വി. എം കുട്ടികൃഷ്ണൻ, പ്രസിഡന്റ് ,
പനങ്ങാട് പഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |