തിരുവനന്തപുരം: കഴക്കൂട്ടം നാലുമുക്കിൽ മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. നാലുമുക്കിലെ റംലാബീവിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അവരുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെയും മർദ്ദിച്ച ഇയാൾ വീട്ടിലെ ജനൽ ചില്ലുകളും സ്കൂട്ടറും ബൈക്കും അടിച്ചുതകർത്തു. റംലാബീവിയുടെ മകനോട് മുഹമ്മദ് ഹാഷിമിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |