ന്യൂഡൽഹി: പാർലിമെന്റിന്റെ ശീതകാല സമ്മേളനം 29 ന് തുടങ്ങാനിരിക്കെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ത്രിദിന സന്ദർശനത്തിനായി ഇന്ന് ഡൽഹിയിലെത്തും. പ്രതിപക്ഷ ഐക്യ ചർച്ചയാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ടയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ബി.എസ്.എഫിന്റെ അധികാര പരിധി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലുള്ള പ്രതിഷേധം മോദിയെ നേരിട്ടറിയിക്കും.
പാർലിമെന്റിൽ ബി.ജെ.പി സർക്കാരിനെതിരെ ഒറ്റക്കെട്ടായി നിലപാട് എടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി മമത ചർച്ച നടത്തും.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ മമത ഡൽഹിയിലെത്തി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ശരദ്പവാർ (എൻ.സി.പി), പി.ചിദംബരം ( കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന), രാംഗോപാൽ യാദവ് (എസ്.പി) എന്നിവർക്ക് പുറമെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ സോണിയ ഗാന്ധിയുമായും മമത ചർച്ച നടത്തിയിരുന്നു. മമതയുടെ സന്ദർശനത്തിന് ശേഷം സോണിയ ഗാന്ധി മറ്റൊരു പ്രതിപക്ഷ നേതൃയോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തപ്പോൾ മറ്റ് പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കൊപ്പം ഓൺലൈനായി മമതയും പങ്കെടുത്തിരുന്നു.
ആരാണ് നേതാവ് എന്നത് നമുക്ക് മറക്കാം. നമുക്ക് നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവയ്ക്കാം. ഒരു പൊതു മിനിമം പരിപാടിയുമായി ബി.ജെ.പിയെ നേരിടാം.
-മമതാ ബാനർജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |