തൃശൂർ: കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴി തുറന്നു. കഴിഞ്ഞ മാസം 15 ന് പ്രസിദ്ധീകരിച്ചയുടനെ റിപ്പോർട്ടിന് എണ്ണായിരത്തിലേറെ ഡൗൺലോഡുണ്ടായി.
വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്. ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിച്ചേക്കും. പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങൾ മാതൃകയാക്കിയേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെട്ടേക്കും. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പഠനം തെളിയിക്കുന്നതായി ജേർണലിൽ വിലയിരുത്തുന്നു. ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദമരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ട് ജൂൺ 29 നാണ് സമർപ്പിച്ചത്. സെപ്തംബർ 20 ന് ഫ്രന്റിയേഴ്‌സ് അംഗീകരിച്ചു. പൂർണരൂപമുളള ലിങ്ക്: https://www.frontiersin.org/articles/10.3389/fpubh.2021.732523/full
പേജുകൾ: 10.
നേതൃത്വം നൽകിയത്
ഡോ. ഷർമിള മേരി ജോസഫ് (ആയുഷ് സെക്രട്ടറി), ഡോ. ദിവ്യ എസ്. അയ്യർ (നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ), ഡോ. വി. രാജ്‌മോഹൻ (കോ -ഓഡിനേറ്റർ, സംസ്ഥാന ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെൽ)
ഗുണഫലങ്ങൾ
₹സർക്കാരുകൾക്ക് ആതുരമേഖലയിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ പഠനറിപ്പോർട്ട് അടിസ്ഥാനരേഖയാക്കാം
₹കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആയുർവേദചികിത്സ വ്യാപകവും മുഖ്യധാരാ ചികിത്സാസമ്പ്രദായമാക്കാം.
₹ പകർച്ചവ്യാധികളിലും മറ്റും ആധുനിക ചികിത്സാരീതിയുടെ അധികഭാരം ലഘൂകരിക്കാം
രോഗികളിലും പഠനം
ചികിത്സ ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു അനുമതി.
ഭേഷജം പദ്ധതി വഴി കൊവിഡ് രോഗികൾക്ക് ആയുർവേദ മരുന്ന് ലഭ്യമാക്കി പഠനം തുടരുകയാണ്. ആയുർവേദ മരുന്ന് കഴിച്ച കൊവിഡ് ബാധിതർ അഞ്ച് ലക്ഷത്തോളമുണ്ട്. ആയുഷ് വകുപ്പിന്റെ കീഴിലെ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ, ക്വാറന്റൈനിലുള്ളവർക്ക് ആയുർവേദമരുന്ന് നൽകുന്ന അമൃതം പദ്ധതിയുടെ ഗുണഫലങ്ങളാണ് ആദ്യം പഠിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |