കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്ലോഗർമാക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്ര നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തയായ ചിത്രകാരി ജസ്ന സലിം ക്ഷേത്രപരിസരത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.
കൃഷ്ണ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലിം. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. അതോടെ ഏറെ പ്രശസ്തയായി.അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്‌ന ഗുരുവായൂരപ്പൻ ചിത്രങ്ങൾ വരയ്‌ക്കുന്നത്. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങൾ ഒരുമിച്ച് ഗുരുവായൂരിൽ സമർപ്പിച്ചിരുന്നു.
കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ആരോപിച്ച് ജസ്‌ന സലിം നേരത്തേ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്, റോഷൻ എന്ന ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് ജസ്‌ന പരാതി ഉന്നയിച്ചത്.
അടുത്തിടെയാണ് ജന്മദിനാഘോഷത്തിന് ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |