ന്യൂഡൽഹി: ആരുടെയെങ്കിലും ബന്ധുവായതുകൊണ്ട് ഒരാൾ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത് തികച്ചും പരിഹാസ്യമായ പ്രവണതയാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആവശ്യമായ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാൻ കഴിയൂ. ആരുടെയെങ്കിലും ബന്ധുവായതുകൊണ്ട് മാത്രം ഒരാൾക്കും അർഹതയുള്ള അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
ഒരുതരത്തിലുള്ള വിവേചനങ്ങൾക്കും സ്ഥാനമില്ലാത്ത ഇടങ്ങളായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കും. സാമൂഹ്യ, ലിംഗ നീതി ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. കലാലയങ്ങളിൽ ലിംഗനീതി ബോധനത്തിനും പരാതി പരിഹാരങ്ങൾക്കും സെല്ലുകളും ഫോറങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാൻ നിർദേശം നൽകി. സർവകലാശാലകളിൽ ലോകനിലവാരത്തിലുള്ള ആദ്യത്തെ പഠനകേന്ദ്രം വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ ഡോ. താണുപദ്മനാഭന്റെ പേരിൽ കേരള സർവകലാശാലയിൽ സ്ഥാപിക്കും. എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസസൗകര്യം ഒരുക്കാനുള്ള ‘ലെറ്റ്‌സ് ഗോ ഡിജിറ്റൽ’ പദ്ധതി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |