കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും മരിക്കാനിടയായ അപകടത്തിൽ ഇവരെ കാറിൽ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജു തങ്കച്ചന് പിന്നിലെ 'ബിഗ് ഹാൻഡി'നെക്കുറിച്ച് ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കുന്നു. കൊച്ചിയിലെ ഡിജെ പാർട്ടികളുടെ പ്രധാന സംഘാടകനായ സൈജുവിനു വേണ്ടി വിദേശങ്ങളിൽ നിന്ന് സിന്തറ്റിക്ക് ലഹരിയെത്തിക്കുന്ന ഇടപാടുകാരനുമാണ് ഇയാളെന്ന് സംശയിക്കുന്നു.
സൈജു ഒരുതവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റംസും എക്സൈസും അന്വേഷണം നടത്തുന്നുണ്ട്.
സൈജുവില്ലാത്ത ഡിജെ പാർട്ടികൾ കൊച്ചിയിലില്ലെന്നാണ് പറയപ്പെടുന്നത്.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതലാണ് ഇയാൾ ഒളിവിൽപ്പോയത്. സൈജു ഓഡി കാറിൽ പിൻതുടർന്നതു കൊണ്ടാണ് വേഗം വർദ്ധിപ്പിക്കേണ്ടിവന്നതെന്നാണ് കേസിലെ ഒന്നാം പ്രതിയും മോഡലുകളുടെ സുഹൃത്തുമായ അബ്ദുൾ റഹ്മാന്റെ മൊഴി. കുണ്ടന്നൂർ ഭാഗത്ത് കാർ തടഞ്ഞുനിറുത്തിയ സൈജു മോഡലുകളെ അന്ന് രാത്രി തന്റെ വീട്ടിൽ തങ്ങാൻ നിർബന്ധിച്ചതായും മൊഴിയുണ്ട്.
സൈജുവിന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ഇയാൾ കുണ്ടന്നൂരിൽ വച്ച് മോഡലുകളുമായി സംസാരിച്ചതിന് തെളിവുണ്ട്. അപകടശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ വിളിച്ചിരുന്നു. ആർക്കിടെക്ടായ ഇയാൾ കിച്ചൻ അപ്ളയൻസസ് എന്ന സ്ഥാപനം നടത്തുന്നുണ്ടെന്നും അറിയുന്നു.
പരാതിയുമായി അഞ്ജനയുടെ കുടുംബവും
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അഞ്ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മഷണർക്ക് പരാതി നൽകി. യാത്രാമദ്ധ്യേ കുണ്ടന്നൂർ ജംഗ്ഷനിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് സഹോദരൻ അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവിടെ കാർ നിറുത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. നേരത്തെ അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഓഡി കാർ പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയത്. ഓഡി കാർ ഓടിച്ച സൈജുവിന്റെയും ഹോട്ടൽ ഉടമ റോയ്‌യുടെയും പങ്ക് അന്വേഷിക്കണം.
സൈജു ആരുടെ നിർദ്ദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആർക്കെല്ലാം ഫോൺ ചെയ്തതെന്നും കണ്ടെത്തണം. അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ കുടുംബവും പൊലീസിന് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |