മലപ്പുറം: ഒരുദിവസം ചോറും സാമ്പാറും തോരനുമെങ്കിൽ തൊട്ടടുത്ത ദിവസം എരിശ്ശേരിയോ പരിപ്പുകറിയോ കൂടെ അവിയലോ ഇലക്കറിയോ ഉണ്ടാവും. കൂടാതെ ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും. സർക്കാർ, എയ്ഡഡ് എൽ.പി, യു.പി സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവാണിത്. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയും പോഷണവും ഉറപ്പാക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ഈ മെനു മിക്ക സ്‌കൂളുകളും ഇതുപോലെ തന്നെ പാലിക്കുന്നുണ്ട്. കുട്ടികളുടെ കാര്യമായതിനാൽ മുടങ്ങരുതെന്ന നിർബന്ധം അദ്ധ്യാപകർക്കുമുണ്ട്. എന്നാൽ പച്ചക്കറികൾക്കും പലചരക്കുകൾക്കും വില കുത്തനെ കൂടിയ സാഹചര്യത്തിൽ ഉച്ചഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയിലാണ് പ്രാധാനാദ്ധ്യാപകർ.
2016ൽ ഉച്ചഭക്ഷണ ചെലവിലേക്ക് നിശ്ചയിച്ച നിരക്കിലാണ് തുക ഇപ്പോഴും അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരുകുട്ടിക്ക് എട്ട് രൂപ നിരക്കിലും 150 മുതൽ 500 വരെയുള്ള കുട്ടികൾക്ക് ഏഴ് രൂപ നിരക്കിലും 500ന് മുകളിലുള്ള ഓരോ കുട്ടിക്കും ആറ് രൂപ നിരക്കിലുമാണ് തുക അനുവദിക്കുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാൽ, മുട്ട , ഗ്യാസ് തുടങ്ങിയ അവശ്യ സാധനങ്ങളുടെ വില വലിയ തോതിൽ കൂടിയതോടെ പ്രധാനാദ്ധ്യാപകർ കടക്കെണിയിലാകുന്ന സ്ഥിതിയാണ്. അധികം വരുന്ന തുകയിപ്പോൾ പ്രധാനാദ്ധ്യാപകരാണ് നൽകുന്നത്.
ഉച്ചഭക്ഷണം ചെലവിങ്ങനെ
മലപ്പുറം കുന്നുമ്മലിലെ എ.എം.എൽ.പി സ്‌കൂളിൽ 124 കുട്ടികളുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് ബാച്ചുകളായാണ് തിരിച്ചിട്ടുള്ളത്. ഒരുദിവസം 62 കുട്ടികളാണ് സ്‌കൂളിലെത്തുക. ഇതുപ്രകാരം എട്ട് രൂപ നിരക്കിൽ ഒരു ആഴ്ചയിലേക്ക് 2,976 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം 150 മില്ലീലിറ്റർ പാൽ ഒരുകുട്ടിക്ക് നൽകണം. ആദ്യബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും രണ്ടാംബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പാൽ നൽകും. ഇതുപ്രകാരം 36 ലിറ്റർ പാൽ വേണം. 1,800 രൂപയാണ് ചെലവ്. ആഴ്ചയിൽ ഒരുമുട്ട നൽകാനുള്ള 620 രൂപയടക്കം 2,460 രൂപ ചെലവാകും. പാൽ കൊണ്ടുവരുന്നതിനുള്ള ഓട്ടോചാർജ്ജായി 120 രൂപയും. ഇതു കിഴിച്ചാൽ അവശേഷിക്കുന്നത് 436 രൂപയാണ്. ഇതിൽ നിന്ന് വേണം പലചരക്ക് സാധനങ്ങൾ, പച്ചക്കറി, ഗ്യാസ്, പയർ വർഗങ്ങൾ എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ. അരി സർക്കാർ സൗജന്യമായി നൽകും. ഈ തുക ഒന്നിനും തികയില്ലെന്നതിനാൽ പ്രധാനാദ്ധ്യാപകർ സ്വന്തം ചെലവിലാണ് സാധനങ്ങൾ വാങ്ങിക്കുന്നത്.
ഉച്ചഭക്ഷണ തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് കമ്പോള വില നിലവാരം അനുസരിച്ച് ഒരു കുട്ടിക്ക് 15 രൂപ നിരക്കിൽ തുക അനുവദിക്കണം. മുട്ട, പാൽ വിതരണത്തിന് പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണം. നിലവിലെ സ്ഥിതിയിൽ അധികം മുന്നോട്ടുപോവാനാവില്ല.
കെ.അബ്ദുൾ ലത്തീഫ്, ഹെഡ് മാസ്റ്റർ, എ.എം.എൽ.പി സ്‌കൂൾ കുന്നുമ്മൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |