ന്യൂഡൽഹി: മിനിമം താങ്ങു വില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യു.പിയിലെ കർഷക മഹാപഞ്ചായത്ത്. ലക്നൗവിലെ ഇക്കോ ഗാർഡനിൽ ചേർന്ന മഹാപഞ്ചായത്തിൽ യു പി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്.കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണിത്.
സർക്കാർ ചർച്ചക്ക് തയ്യാറാവാതെ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ പിരിഞ്ഞു പോകില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും നേതാക്കൾ ആരോപിച്ചു. യു.പി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകർ പ്രതിഷേധം ശക്തമാക്കുന്നത് ബി.ജെപി.യെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്.
പല പ്രശ്നങ്ങളും പരിഹരിക്കാനുണ്ട്. കേന്ദ്രസർക്കാർ ഞങ്ങളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണട്ടെ. അങ്ങനെയാണെങ്കിൽ ഞങ്ങൾ വീടുകളിലേക്ക് മടങ്ങും - ടിക്കായത്ത് പറഞ്ഞു. സർക്കാരിന് കർഷകരോട് സംസാരിക്കാൻ ആഗ്രഹമില്ലെന്ന് തോന്നുന്നു. പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങൾ കർഷകർക്കുണ്ട്. സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ നിയമപരമായി റദ്ദാക്കുകയും ഞങ്ങളുമായി ചർച്ച നടത്തുകയും വേണം. - ടിക്കായത്ത് പറഞ്ഞു.
കാർഷികോല്പന്നങ്ങൾക്ക് മിനിമം താങ്ങുവില അനിവാര്യമാണ്. ഇതിന് നിയമം കൊണ്ടുവരണം. ലഖിംപൂർ കേസിന്റെ അന്വേഷണത്തിലും യു.പി സർക്കാർ നടപടികളിലും ഞങ്ങൾ തൃപ്തരല്ല. കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം. അടുത്ത ആഴ്ച കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്നും ടിക്കായത്ത് അറിയിച്ചു.
ഗസറ്റിൽ വിജ്ഞാപനം ഇറക്കണം: ജോഗീന്ദർ സിംഗ്
സർക്കാർ ഗസറ്റിൽ വിജ്ഞാപനം ഇറങ്ങിയാൽ മാത്രമെ നിയമം പിൻവലിച്ചതായി വിശ്വസിക്കൂവെന്ന് കർഷക നേതാവ് ജോഗീന്ദർ സിംഗ് പറഞ്ഞു. ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ കുടുംബമാണ് പ്രധാന പ്രതികൾ.
അദ്ദേഹത്തിന്റെ മകൻ ജയിലിലാണ്. എന്നാൽ മോദി സർക്കാർ മിശ്രയോട് രാജിവയ്ക്കാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |