കുന്നംകുളം: പ്രായപൂർത്തിയാവാത്ത മകൾക്ക് അശ്ലീല വീഡിയോ കാട്ടിക്കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയെന്നും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വാടാനപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പിതാവ് വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയെ കോടതി വെറുതെ വിട്ടു. കുന്നംകുളം അതിവേഗ (പോക്സോ) പ്രത്യേക കോടതി ജഡ്ജ് എം.പി ഷിബുവാണ് പിതാവിനെതിരായ പരാതി വ്യാജമെന്ന് കണ്ട് വെറുതെ വിട്ട് ഉത്തരവായത്. വിമുക്തഭടനായ പിതാവും ഭാര്യയും തമ്മിലുണ്ടായിരുന്ന കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ സ്ത്രീ പീഡനവും ഭാര്യ മാതാവ് ഭവനഭേദനവും ആരോപിച്ച് ഇയാൾക്കെതിരെ വ്യത്യസ്ത പരാതികൾ നൽകിയിരുന്നു. തന്നോടുള്ള വൈരാഗ്യം തീർക്കാൻ പ്രായപൂർത്തിയാകാത്ത മകളെ സമ്മർദ്ദത്തിലാക്കി കളവായി പരാതി നൽകിയതാണെന്നായിരുന്നു പിതാവിന്റെ വാദം. രമേഷിന്റെ വാദം അംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിട്ടയച്ച് ഉത്തരവായി.
ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പിതാവിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ സി. സുഭാഷ് കുമാർ, പ്രത്യുഷ് ചൂണ്ടലാത്ത്, എം.എച്ച് മുനീർ എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |