ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാൻ നടപടി വേഗത്തിലാക്കി കേന്ദ്ര മന്ത്രിസഭ. ബുധനാഴ്‌ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്യും. മൂന്ന് വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കാൻ സമഗ്രമായൊരു 'അസാധുവാക്കൽ ബിൽ' കൊണ്ടുവരാനാണ് തീരുമാനം. കേന്ദ്ര കാർഷിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ബില്ലിൽ അന്തിമ രൂപം നൽകും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. രാജ്യത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വെളളിയാഴ്‌ച കാർഷിക ബില്ലുകൾ പിൻവലിക്കാൻ പോകുന്ന വിവരം പ്രഖ്യാപിച്ചത്. പ്രധാനമായും പഞ്ചാബ്, പടിഞ്ഞാറൻ യു.പി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുളള കർഷകരോട് സമരം അവസാനിപ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കാർഷിക ബിൽ പിൻവലിക്കേണ്ടി വന്നതിൽ ബിജെപിയിൽ നിന്നുതന്നെ വിമർശനവും ഉയർന്നത് ശ്രദ്ധേയമായി. കാർഷിക നിയമം കൊണ്ടുവരുന്നതിന്റെ ഗുണങ്ങൾ കർഷകരെ അറിയിക്കുന്നതിൽ പാർട്ടി പ്രവർത്തകർക്ക് വന്ന പരാജയമാണ് ബിൽ പിൻവലിക്കുന്നതിലൂടെ പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ സ്‌തബ്ദ്ധയാക്കിയെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |