തിരുവനന്തപുരം: സിപിഎം വർക്കല ഏരിയ സമ്മേളനത്തിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ നാല് പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. എഫ്.നഹാസ് , റിയാസ് വഹാബ്, എം.എം ഫാത്തിമ, ടി.അനിൽകുമാർ, നബീൽ എന്നിവരെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്.
ഏരിയാ കമ്മറ്റിയിൽ നിന്നും ചിലരെ ഒഴിവാക്കാൻ സമ്മേളനത്തിൽ ശ്രമമുണ്ടായെന്ന് ആരോപിച്ചായിരുന്നു ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്. മുൻ ഏരിയാ കമ്മറ്റി അംഗംകൂടിയായ നഹാസിനെയും ഇടവ പഞ്ചായത്തംഗം റിയാസ് വഹാബിനെയും ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതാണ് പ്രശ്‌നമായത്. തുടർന്ന് എട്ട് പേർ മത്സരിക്കാൻ തയ്യാറായി. സമ്മേളനത്തിൽ പങ്കെടുത്ത കടകംപളളി സുരേന്ദ്രൻ ഈ നീക്കം തടഞ്ഞു.
സമ്മേളനത്തിൽ വർക്കല ഏരിയാ സെക്രട്ടറിയായി യുസഫിനെ തിരഞ്ഞെടുത്തു. ഒഴിവാക്കിയവർക്ക് പകരം ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകളായ സ്മിത എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഒരുവിഭാഗം ആളുകൾ ബഹളത്തോടെ സമ്മേളന ഹാളിൽ കടക്കാൻ ശ്രമിക്കുകയും റെഡ് വോളണ്ടിയർമാർ തടയുകയും ചെയ്തു. തുടർന്ന് ഉന്തിലും തളളിലും സംഘർഷത്തിലും നാലുപേർക്ക് നിസാര പരിക്കേറ്റു. കടകംപളളിയ്ക്ക് പുറമേ മറ്റൊരു മുതിർന്ന നേതാവായ എം.വിജയകുമാറും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |