ആലപ്പുഴ : വ്യാജപ്രമാണം ഹാജരാക്കി കോടതിയിൽ നിന്ന് അനുകൂലവിധി നേടിയ സംഭവത്തിൽ സഹോദരിമാരെ ഒന്നും രണ്ടും പ്രതികളാക്കി അന്വേഷണസംഘം ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാക്കര കടയ്ക്കൽ പള്ളിമുക്ക് സഞ്ജു ഭവനിൽ രെഞ്ജു (38), സഞ്ജു (40) എന്നിവരാണ് പ്രതികൾ. ഭർത്താവിൽ നിന്ന് ബദൽ താമസസൗകര്യവും വാടകയും നേടിയെടുക്കുന്നതിനാണ് രെഞ്ജു വ്യാജപ്രമാണം തയ്യാറാക്കിയത്. നിലവിൽ ഇവർ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ പുത്തൻമഠം വീട്ടിൽ മാസം 1500 രൂപ വാടകയ്ക് താമസിക്കുകയാണ്. എന്നാൽ, 5000രൂപ വാടകയും 15,000 രൂപ ഡെപ്പോസിറ്റും നൽകി താമസിക്കുകയാണെന്ന് വീട്ടുടമ അറിയാതെ വ്യാജപ്രമാണം തയ്യാറാക്കി കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയായിരുന്നു. ഇതിനെതിരെ ഭർത്താവ് ചേർത്തല കുത്തിയതോട് വിജയ്ഭവനിൽ സുനിൽ ബാബുവിന്റെ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റപത്രം സ്വീകരിച്ച മജിസ്‌ട്രേട്ട് വി.സാവിത്രി പ്രതികളോട് അടുത്തമാസം 29 ന് ഹാജരാകാൻ ഉത്തരവിട്ടു. അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സക്കറിയാസ് എന്നിവർ പരാതിക്കാരനായി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |