തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള താഴേത്തട്ടിലെ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്ക് സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമെങ്കിൽ മിനിട്ടുകൾക്കുള്ളിൽ അത് ഉറപ്പാക്കാൻ 'ഡോക്ടർ ടു ഡോക്ടർ" സേവനവുമായി ആരോഗ്യവകുപ്പ്. രോഗികൾക്ക് ഓൺലൈനായി ഡോക്ടറെ കാണുന്നതിന് സജ്ജമാക്കിയ ഇ-സഞ്ജീവനി പ്ലാറ്റ്ഫോമാണ് ഇതിനും ഉപയോഗിക്കുന്നത്. ജില്ലകളിലെ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവ ഈ സേവനത്തിൻെറ ഹബ്ബായി പ്രവർത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ ഹബ്ബിലേക്ക് വിളിച്ചാൽ രോഗിയുടെ ആവശ്യമനുസരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം.
ആവശ്യമെങ്കിൽ രോഗിക്ക് സ്‌പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിക്കുന്നതിനും അവസരമൊരുക്കും. ഇതോടെ രോഗികളുടെ യാത്രാ ബുദ്ധിമുട്ടും ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്കും ഒഴിവാകും. കോഴിക്കോട് വിജയകരമായി നടപ്പാക്കിയ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
'ആരോഗ്യകേന്ദ്രങ്ങളിലെ ഒ.പി സേവനങ്ങൾ സ്വീകരിക്കുന്നവരിൽ വലിയൊരു ശതമാനം പേർക്കും തുടർചികിത്സ വേണ്ടി വരും. ഇതോടെ മേൽത്തട്ടിലുള്ള ആശുപത്രികളിൽ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്ടർ ടു ഡോക്ടർ സേവനം നടപ്പിലാക്കുന്നത്".
- വീണാജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |