വയസിളവും ശുപാർശയില്ലാത്തതും കുരുക്കായേക്കും
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോഴാണ്, സെർച്ച് കമ്മിറ്റിയെ പിരിച്ചു വിട്ട് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം നൽകിയത്.
സംസ്ഥാനത്താദ്യമായി വൈസ്ചാൻസലർക്ക് പുനർ നിയമനം നൽകിയത് നിയമക്കുരുക്കിൽ അകപ്പെടാനാണിട. പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ കൺവീനറായി ഗവർണർ നവംബർ ഒന്നിന് രൂപീകരിച്ച സെർച്ച് കമ്മിറ്റി നിരവധി അപേക്ഷകൾ സ്വീകരിച്ചിരിക്കെയാണ്, നടപടികളെല്ലാം റദ്ദാക്കിയുള്ള പുനർനിയമനം. സർവകലാശാലകളുടെ ആക്ട് പ്രകാരം വൈസ്ചാൻസലർമാർക്ക് പുനർനിയമനം നൽകുന്നതിൽ തെറ്റില്ല. രണ്ട് ടേമിൽ കൂടുതൽ വി.സിയാക്കരുതെന്നു മാത്രം. അതിന് സെർച്ച് കമ്മിറ്റി ശുപാർശയുണ്ടാവണം. സെർച്ച് കമ്മിറ്റി രൂപീകരിച്ചതല്ലാതെ യോഗം ചേർന്നിട്ടില്ല. നവംബർ 30 വരെ അപേക്ഷിക്കാനുമാവുമായിരുന്നു. സർവകലാശാലാ ചട്ടപ്രകാരം, വി.സിക്ക് നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയാൻ പാടില്ല. 57വയസിൽ നിയമിതനായ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇപ്പോൾ 61വയസുണ്ട്. ആദ്യ നിയമനത്തിന്റെ തുടർച്ചയായിരുന്നു പുതിയ നിയമനമെങ്കിൽ വയസ് ബാധകമാവില്ലായിരുന്നു. പുനർ നിയമനമായതിനാൽ പുതിയ നിയമനത്തിന്റെ എല്ലാ ഘടകങ്ങളും പാലിക്കേണ്ടിവരും. ഇത് മറികടക്കാൻ ആക്ടിൽ വകുപ്പില്ല.
നിലവിലെ നിയമനത്തിന്റെ തുടർച്ചയായതിനാൽ വയസ് പരിഗണിക്കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണ് സർക്കാർ രാജ്ഭവനിലെത്തിച്ചത്. സർക്കാരിന്റെ താത്പര്യമാണെന്നറിയിച്ച്, ഫയൽ ഒപ്പിട്ടുവാങ്ങാൻ ഒരു സംഘത്തെയും നിയോഗിച്ചു. സ്വന്തം നിലയിൽ നിയമോപദേശം തേടാതെ ഗവർണർ പുനർനിയമനത്തിന് അസാധാരണ ഉത്തരവിറക്കുകയായിരുന്നു. എം.എ പാഠ്യപദ്ധതിയിൽ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെച്ചൊല്ലി സർക്കാരുമായി അത്ര രസത്തിലായിരുന്നില്ല ഡോ.ഗോപിനാഥ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് അസോ.പ്രൊഫസർ അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതോടെയാണ് അകൽച്ച മാറിയതെന്നാണ്
ആക്ഷേപം.
"സെർച്ച് കമ്മിറ്റിയുടെ ശുപാർശയില്ലാത്ത പുനർ നിയമനത്തിനെതിരെ കോടതിയെ
സമീപിക്കും. "
-സേവ് യൂണിവേഴ്സിറ്റി
കാമ്പെയിൻ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |