കൊച്ചി: ദുരൂഹതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആണയിട്ട് പറയുമ്പോഴും മോഡലുകളും സുഹൃത്തും കാറപകടത്തിൽ മരിച്ചതിൽ നിഗൂഢതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാറപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് പാലാരിവട്ടം എസ്.എച്ച്.ഒയുടെ ചുമതല വഹിച്ചിരുന്ന എ. അനന്തലാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
അന്വേഷണത്തിന്റ ആദ്യഘട്ടത്തിൽ രണ്ടാം പ്രതി റോയ് വയലാട്ടിനെ കേസിൽ നിന്ന് രക്ഷിക്കാൻ പൊലീസിലെ ഉന്നതൻ ഇടപെട്ടെന്ന് നേരത്തെ വെളിപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ അവധിയിലായിരുന്നു കമ്മിഷണർ നാഗരാജു. അഡി. കമ്മിഷണർക്കായിരുന്നു പകരം ചുമതല.
• എല്ലാവരെയും ചോദ്യം ചെയ്യും
കേസന്വേഷണം അവസാനഘട്ടത്തിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. ഹാർഡ് ഡിസ്‌കിനായി തെരച്ചിൽ തുടരും. എല്ലാ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ഹോട്ടലിൽ നടന്ന സംഭവങ്ങളും അപകടവും തമ്മിലുള്ള ബന്ധമാണ് തേടുന്നത്. മോഡലുകളെ പിന്തുടർന്ന സൈജുവിനെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. അപകടമെന്നാണ് ആദ്യം പൊലീസും കരുതിയിരുന്നത്. ഹാർഡ് ഡിസ്‌ക് നശിപ്പിക്കാൻ ശ്രമിച്ചതിൽ സംശയമുണ്ട്. കാറോടിച്ച അബ്ദുൾ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു. മൊഴികളിൽ പൊരുത്തക്കേടുണ്ട്. ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതൽ പരിശോധിക്കും. ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |