തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് കുടുംബകോടതി പരിഗണിക്കുന്നു. അനുപമയും കുഞ്ഞും ചേംബറിലെത്തി. കുഞ്ഞിന് വൈദ്യ പരിശോധന നടത്താനായി ചേംബറിലേക്ക് ഡോക്ടറെ വിളിപ്പിച്ചിരിക്കുകയാണ് കോടതി. കുഞ്ഞിനെ ഇന്ന് തന്നെ കൈമാറും. അധികം വൈകാതെ കോടതിയുടെ ഉത്തരവ് വരും.
സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
കേസ് പരിഗണിക്കാനെടുത്ത സമയത്ത് കുഞ്ഞിനെ എത്തിക്കാൻ സി ഡബ്ല്യു സിയോട് നിർദ്ദേശിക്കുകയായിരുന്നു കോടതി. പാളയത്തെ നിർമലാഭവനിൽ നിന്നും സർക്കാർ വാഹനത്തിലാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.
അതേസമയം, കുട്ടിയെ ദത്ത് നൽകുന്നതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ ഉണ്ടായതായാണ് വനിതാ ശിശുവികസന ഡയറക്‌ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത്. ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാൻ സി ഡബ്ല്യു സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സി ഡബ്ല്യു സി പൊലീസിനെ അറിയിച്ചിരുന്നില്ല, അനുപമ പരാതി നൽകിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങളും വീഴ്‌ചകളും ചൂണ്ടികാട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |