ആലുവ: സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി ഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പർവീണിന്റെ ആത്മഹത്യാകുറിപ്പിൽ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു. മോഫിയയുടെ ഭർത്തൃവീട്ടുകാർക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആലുവ സി ഐ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം സി ഐയെ സസ്പെൻഡ് ചെയ്യാതെ സമരം പിൻവലിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അൻവർ സാദത്ത് എം എൽ എ, ബെന്നി ബഹനാൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ഇപ്പോഴും തുടരുകയാണ്.
സി ഐ സുധീറിനെ സ്റ്റേഷൻ ഡ്യൂട്ടികളിൽ നിന്ന് മാറ്റിനിർത്തിയെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിന്രെ നേതൃത്വത്തിൽ ആലുവ സി ഐ ഓഫീസിന് മുന്നിൽ കനത്ത പ്രതിഷേധമാണ് നടന്നത്.
ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്രെ ആന്റിന പ്രവർത്തകർ ഊരിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകർ സമരം ചെയ്യുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകരും ആലുവയിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |