തിരുവനന്തപുരം: കുടുംബ കോടതിയുടെ അടിയന്തര ഇടപെടലിലൂടെ കുഞ്ഞിനെ മാറോടണച്ചപ്പോൾ അവന് ചെറു ചുംബനം നൽകി അനുപമ വിളിച്ചു, ഐയ്ഡൻ (ഐറിഷിൽ 'ജ്വാല" എന്നർത്ഥം). കോടതി വരാന്തയിലെ ഒന്നര മണിക്കൂറത്തെ കാത്തിരിപ്പിനൊടിവിൽ ഇന്നലെ വൈകിട്ട് 4.15നാണ് കുഞ്ഞിനെ അമ്മ അനുപമ ചന്ദ്രന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ കൈമാറിയത്. ഒരു വർഷത്തിലേറെ നീണ്ട ദത്തു വിവാദത്തിന്റെ ശുഭപര്യവസാനം.
കുടുംബകോടതി ജഡ്ജി ബിജു മേനോന്റെ ചേംബറിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഡി.എൻ.എ ഫലം അനുകൂലമായതോടെ അനുപമയും ഭർത്താവ് അജിത്തും കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സി. ഇന്ദുലേഖ മുഖേന അഡ്വാൻസ് പെറ്റീഷൻ നൽകിയിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്രി (സി.ഡബ്ലിയു.സി), ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീം മുഖാന്തിരം ഇന്നലെ ഉച്ചയ്ക്ക് 12ന് ഡി.എൻ.എ ഫലം കോടതിയിൽ സമർപ്പിച്ചു. തുടർന്ന് 30ന് പരിഗണിക്കാനിരുന്ന കേസ് ഇന്നലെ കോടതി പരിഗണിച്ചു.
ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച കോടതി നടപടികൾ ഒന്നര മണിക്കൂർ നീണ്ടു. അതിന് മുമ്പ് കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിലെത്തിച്ചിരുന്നു. കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി ചൈൽഡ് വെൽഫയർ കമ്മിറ്റിയോടും ശിശുക്ഷേമ സമിതിയോടും കുഞ്ഞിനെ അനുപമയ്ക്ക് വിട്ടു നൽകുന്ന കാര്യത്തിലെ നിലപാട് രേഖാമൂലം നൽകാൻ നിർദ്ദേശിച്ചു. സമ്മതമാണെന്ന റിപ്പോർട്ട് സി.ഡബ്ലിയു.സി അദ്ധ്യക്ഷ അഡ്വ. എൻ. സുനന്ദ ഹാജരാക്കി. കുഞ്ഞിനെ കോടതി മുഖാന്തിരം കോടതിയിൽ വച്ച് കൈമാറണമെന്ന ആവശ്യം സർക്കാർ അഭിഭാഷകൻ ഉന്നയിച്ചു. അനുപമയെ വിളിച്ചു വരുത്തി തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ചശേഷം കുഞ്ഞിനെ കൈമാറാനുള്ള നടപടി പൂർത്തിയാക്കി. ഡി.എൻ.എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |