കിഴതിരി: കഞ്ചാവ് മാഫിയ കിഴതിരി ഗവ. എൽ.പി സ്കൂളിന്റെ ജനൽചില്ലുകൾ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികളെ പിടികൂടാനാകെ പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇതേവരെ ആരെയും ചോദ്യം ചെയ്യാൻ പോലും രാമപുരം പൊലീസ് തയാറായിട്ടില്ല. കിഴതിരി ഗവ. എൽ.പി സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പിന്നിലെ ക്ലാസ് മുറിയുടെ ഭിത്തിയിലെ മൂന്ന് ജനൽ ചില്ലുകളാണ് കല്ലും വടിയും ഉപയോഗിച്ച് അടിച്ച് തകർത്തത്. രാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച ഗവ. എൽ.പി. സ്കൂളുകളിൽ ഒന്നായ കിഴതിരി സ്കൂളിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം ഇതാദ്യമല്ല.ഏതാനും നാളുകൾക്ക് മുമ്പ് സ്കൂളിന് നേരെ കല്ലേറുണ്ടായി. രണ്ട് വർഷം മുമ്പ് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ ചെറിയ കുളം കുത്തി ഗപ്പി മത്സ്യങ്ങളെ വളർത്തിയിരുന്നത് പട്ടാപ്പകൽ ചിലർ പിടിച്ചുകൊണ്ടുപോയി. സ്കൂളിലെ പൂച്ചെട്ടികളും ഒരിക്കൽ തകർത്തിരുന്നു. സാമൂഹ്യവിരുദ്ധശല്യം ഉണ്ടാകാതിരിക്കാൻ നവംബർ ഒന്നിനാണ് സ്കൂൾ കവാടത്തിൽ പുതിയ ഗേറ്റ് സ്ഥാപിച്ചതെന്ന് ഹെഡ്മിസ്ട്രസ്സ് മിനി ശുഭലൻ പറഞ്ഞു.
സംഭവം നടന്നതിന്റെ പിറ്റേദിവസം രാമപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും തുടർഅന്വേഷണങ്ങൾ ഇഴയുകയാണെന്നാണ് ആക്ഷേപം.
രണ്ട് വർഷം മുമ്പ് സ്കൂൾ മുറ്റത്തെ ചെറിയ കുളത്തിലെ ഗപ്പി മത്സ്യങ്ങൾ പിടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഒരു കോളനിയിലെ ചിലരെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. സമീപകാലത്ത് സ്കൂളിന് സമീപത്തുള്ള വീട്ടിലെ സി.സി.ടിവി കാമറകൾ നശിപ്പിച്ച സംഭവവുമുണ്ടായി.
വിവരം നൽകാം
സ്കൂളിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചും കഞ്ചാവ് മാഫിയായെക്കുറിച്ചും രാമപുരം പൊലീസിൽ വിവരം നൽകാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇങ്ങനെ വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. രാമപുരം സി.ഐ. കെ.എൻ. രാജേഷ് (ഫോൺ: 9497987083) എസ്.ഐ. പി.എസ്. അരുൺകുമാർ (9497980342) എന്നിവരെ അറിയിക്കാം. രാമപുരം എസ്.ഐ അരുൺകുമാറും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |