ന്യൂഡൽഹി: സിക്കുകാർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട ബോളിവുഡ് താരം കങ്കണയോട് ഡിസംബർ ആറിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി നിയമസഭ നോട്ടീസ് അയച്ചു. ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അദ്ധ്യക്ഷനായ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിയമസഭാ സമിതിയുടെയാണ് തീരുമാനം.
ഖാലിസ്ഥാനി തീവ്രവാദികളോട് ഉപമിച്ച് കങ്കണ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് സിക്കുകാരെ അവഹേളിക്കുന്നതും മതസൗഹാർദ്ദം തകർക്കുന്നതുമാണെന്ന് നോട്ടീസിൽ വിശദീകരിക്കുന്നു. പ്രധാനമന്ത്രി മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ വിവാദ പോസ്റ്റ് വന്നത്. ഖാലിസ്ഥാനി തീവ്രവാദികൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ വിജയിച്ചെന്നും മുമ്പ് ഒരു വനിതാ പ്രധാനമന്ത്രി (ഇന്ദിരാഗാന്ധി) അവരെ കൊതുകിനെ കൊല്ലുന്നതു പോലെ ചവിട്ടി അരച്ചതാണെന്നും കങ്കണ പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിനെതിരെ സിക്ക് ഗുരുദ്വാര കമ്മിറ്റി നൽകിയ പരാതിയിൽ മുംബയ് പൊലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |