തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവാദത്തിൽ ശിശുക്ഷേമ സമിതിക്കും ജനറൽ സെക്രട്ടറി ഷിജുഖാനും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കുറ്റം തെളിയുന്നതുവരെ യാതൊരുവിധ നടപടികളും ഉണ്ടാകില്ലെന്നും സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ, ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുക്ഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് കണ്ടെത്തിയാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അവസാന വാക്ക് ആനാവൂരല്ല: അനുപമ
സർക്കാരിന്റെയും പാർട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ഇതിനോട് കുട്ടിയുടെ അമ്മ അനുപമയുടെ പ്രതികരണം. ആനാവൂർ തന്നെ ആരോപണവിധേയനാണ്. അതുകൊണ്ടാണ് ഷിജുഖാനെ അദ്ദേഹം സംരക്ഷിക്കുന്നത്. തെളിവുകൾ പുറത്തുവന്നിട്ടും പാർട്ടി ഇത്തരമൊരു നിലപാട് എടുക്കുന്നതിൽ ആശങ്കയുണ്ട്. റിപ്പോർട്ട് കാണാതെ ആനാവൂർ അങ്ങനെ പറയരുതായിരുന്നു. റിപ്പോർട്ടിന്മേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അത് വിശ്വാസത്തിലെടുക്കുകയാണെന്നും അനുപമ പറഞ്ഞു.
ജയചന്ദ്രന്റെ മുൻകൂർ
ജാമ്യ ഹർജി തീർപ്പാക്കി
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിലെ പ്രതിയും അനുപമയുടെ പിതാവുമായ പേരൂർക്കട സ്വദേശി പി.എസ്. ജയചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജി നാലാം അതിവേഗ കോടതി തീർപ്പാക്കി. പേരൂർക്കട പൊലീസ് കോടതിയിൽ സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾക്ക് മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്.
ജയചന്ദ്രനെതിരെ ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുഞ്ഞിനെ തട്ടി കൊണ്ടുപോയതും വ്യാജരേഖ ഉണ്ടാക്കിയതുമടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒരാഴ്ച മുമ്പാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യഹർജി നൽകിയത്. ഇതിന്മേൽ ബുധനാഴ്ചയാണ് കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നത്. ഇതേദിവസം പൊലീസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ ജാമ്യം ലഭിക്കും വിധമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
ദത്ത് വിവാദം: മുഖ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ വിഷയത്തിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്രിക്കും ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്മേൽ തുടർനടപടികൾ ഇന്നലെയുമുണ്ടായില്ല. റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന. റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കും.
വനിതാ-ശിശുവികസന ഡയറക്ടർ ടി.വി. അനുപമ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് സമിതിക്കും സി.ഡബ്ല്യു.സിക്കും ഗുരുതര വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് വനിതാ-ശിശുവികസന മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സി.ഡബ്ല്യു.സി ചെയർപേഴ്സൺ സുനന്ദ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ എന്നിവർക്ക് ഗുരുതര വീഴ്ച വന്നതായി റിപ്പോർട്ടിലുണ്ട്. അനുപമയുടെ കുഞ്ഞാണെന്നറിഞ്ഞിട്ടും ദത്തുനടപടികൾ വേഗത്തിലാക്കിയെന്നതടക്കുള്ള വീഴ്ചകൾ 37 പേജുള്ള റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുണ്ട്. അനുപമയുമായും പരാതിയിൽ പേരുള്ളവരുമായും നേരിട്ട് സംസാരിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |