മലപ്പുറം: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ നാലുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം ഗ്രാമപഞ്ചായത്തംഗവും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ വേങ്ങര നെടുംപറമ്പ് നെല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പിൽ മഹിത് (34), കാവന്നൂർ ഇരുവെട്ടി കൃഷ്ണകൃപയിൽ കൃഷ്ണരാജ് (28), കോട്ടയ്ക്കൽ ചെങ്ങോട്ടൂർ മങ്കടത്തുംപറമ്പ് ശശിധരൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഷിബു ഏഴും മറ്റുള്ളവർ അഞ്ചും വർഷത്തോളമായി കരാർ കമ്പനിയുടെ ജീവനക്കാരാണ്.
പണം തട്ടാൻ പുതിയ തന്ത്രമാണ് സംഘം സ്വീകരിച്ചത്. കരാർ കമ്പനി എ.ടി.എമ്മുകളിൽ അടയ്ക്കാൻ ഏൽപ്പിച്ച തുക ആറ് മാസത്തിനിടെ കുറേശ്ശെയായാണ് മാറ്റിയത്. 20 ലക്ഷം രൂപ എ.ടി.എമ്മിൽ നിറയ്ക്കാൻ ഏൽപ്പിക്കുമ്പോൾ പലപ്പോഴും 15- 18 ലക്ഷത്തിന് ഇടയിലാണ് നിറച്ചിരുന്നത്. തുക അടച്ചത് സംബന്ധിച്ച് വ്യാജ റിപ്പോർട്ടാണ് കമ്പനിക്ക് നൽകുക. അതിനാൽ കരാർ കമ്പനിയോ ബാങ്കോ തട്ടിപ്പ് അറിഞ്ഞിരുന്നില്ല. കരാർ കമ്പനിയുടെ ഓഡിറ്റിംഗിലാണ് എ.ടി.എമ്മിൽ നിറയ്ക്കുന്ന പണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് കമ്പനിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ്, കനറ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നതിന് കരാറെടുത്ത ഏജൻസിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |