തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെൻഷൻ. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല.
ഇന്ന് രാവിലെ മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് സി ഐയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഡി ജി പിയുടെ ഓർഡർ ഇറങ്ങുന്നത്.
സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനെതുടർന്ന് സുധീറിനെ ആലുവയിൽ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനക്കുകയായിരുന്നു.
സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ ആലുവ എം എൽ എ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തിവന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഡി ജി പിയുടെ നടപടി.ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ മോഫിയയെ സി ഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭര്‍ത്താവിനും ഭർത്തൃ വീട്ടുകാർക്കുമെതിരെ മോഫിയ ആത്മഹത്യാ കുറിപ്പിൽ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ സി ഐ സുധീറിനെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.
മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍ത്തൃമാതാവ് റുഖിയ (55), ഭര്‍ത്തൃപിതാവ് യൂസഫ് (63) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടും സി ഐക്കെതിരെ നടപടിയൊന്നും വരാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |