തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സി.ഐ സി.എൽ.സുധീറിനെതിരെ ജോലി നോക്കിയിരുന്ന സ്റ്റേഷനുകളിലെല്ലാം പരാതിപ്രളയമായിരുന്നു. എസ്.ഐയായിരിക്കുമ്പോൾ മുതൽ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ അവഗണിച്ച്, പ്രതികളുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് മിക്ക പരാതിയും. സ്ത്രീകളോടും കുട്ടികളോടും മോശമായ ഭാഷ ഉപയോഗിക്കുന്നതും പതിവായിരുന്നു. വാഹനാപകടത്തിൽ പരാതി നൽകാനെത്തിയപ്പോൾ സ്റ്റേഷനിൽ വച്ച് അസഭ്യം വിളിച്ച് ആക്ഷേപിച്ചെന്നാണ് അഞ്ചലിലെ അദ്ധ്യാപികയുടെ പരാതി. ഒത്തുതീർപ്പിന് വഴങ്ങാത്തതായിരുന്നു പ്രകോപനം. ഭർത്താവിനെയും അസഭ്യം പറഞ്ഞു. കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയായിരുന്നു സി.ഐ അരിശം തീർത്തത്.
കേസ് അട്ടിമറിക്കുന്നതും ദുർബലരുടെ പരാതികൾ അവഗണിക്കുന്നതും പതിവാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്ന് കൊല്ലം റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കറടക്കം രേഖാമൂലം അറിയിച്ചിരുന്നതാണ്. ഉന്നത സി.പി.എം നേതാക്കളുടെ ശുപാർശയിൽ ആഭ്യന്തര വകുപ്പ് ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചു. തിരുവനന്തപുരത്തെ മുൻ മന്ത്റിയുടെയും കൊല്ലം ജില്ലയിലെ സി.പി.എം എം.എൽ.എയുടെയും ഉന്നത സി.പി.എം നേതാക്കളുടെയും പിന്തുണയാണ് എക്കാലത്തും തുണയായത്.
കൊല്ലത്തെ ഉത്ര വധക്കേസിന്റെ അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയതിന് നടപടിയെടുക്കണമെന്ന് എസ്.പി ഹരിശങ്കർ റിപ്പോർട്ട് നൽകിയിരുന്നു. പേരിന് ഒരു താക്കീത് നൽകി സുധീറിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റി എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടശേഷം ആലുവയിൽ ക്രമസമാധാന ചുമതലയിൽ നിയമിച്ചു. ഉത്ര വധക്കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് വകുപ്പുതല അന്വേഷണം തുടരവേയാണിത് . അന്വേഷണ ഘട്ടത്തിൽ എസ്.ഐ, എ.എസ്. ഐ എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിക്കാതെയും വിവരശേഖരണം നടത്താതെയും ഗുരുതര അലംഭാവം കാട്ടിയെന്നതാണ് കുറ്റം. കുടുങ്ങുമെന്നായപ്പോൾ ഉത്രയുടെ മാതാപിതാക്കളെ കണ്ട് മാപ്പു പറഞ്ഞ് സംഭവം ഒതുക്കിതീർക്കാനും രാഷ്ട്രീയക്കാരായിരുന്നു തുണയായത്. ആലുവയിൽ കുറ്റക്കാരനെന്ന് കണ്ട് ആദ്യം സ്ഥലംമാറ്റം നൽകിയത് വീടിന് 45കി.മീ അടുത്തേക്കായിരുന്നു. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ സസ്പെൻഡ് ചെയ്തത്.
ഒപ്പിടണോ, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരൂ
#അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ, മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമായിരുന്നു. 17 കി.മി അകലെ കടയ്ക്കലിൽ വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു സുധീർ. റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹങ്ങൾ വീട്ടിലേക്ക് വരുത്തിച്ചു.
കൊല്ലം നഗരത്തിലെ സ്റ്റേഷൻ ചുമതലയിലായിരിക്കെ പരാതിക്കാരിയുടെ കുട്ടിയെ സ്റ്റേഷനിൽ പൂട്ടിയിട്ട സംഭവമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കുട്ടിയെ മോചിപ്പിച്ചത്. കൊല്ലത്തെ മറ്റൊരു സ്റ്റേഷനിലിരിക്കെ, കോൺഗ്രസ് പ്രാദേശിക നേതാക്കളെ കഞ്ചാവ് കേസിൽ കുടുക്കാനായിരുന്നു നീക്കം. അന്നും സസ്പെൻഷന് ശുപാർശയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയക്കാർ രക്ഷിച്ചു.
പരാതിയുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തതിനും ആരോപണം നേരിട്ടിരുന്നു. ഇതിൽ താക്കീത് ചെയ്തതായാണ് വിവരം. കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിൽ ജനങ്ങളോട് മോശമായി പെരുമാറിയതായി പരാതികളുണ്ടായിരുന്നെങ്കിലും എല്ലാം ഒതുക്കിതീർത്തു.
റിമാൻഡ് റിപ്പോർട്ട്: തലാക്ക് ഭീഷണി,
സ്ത്രീധന പീഡനം
ആലുവ: വീടിനടുത്ത് സ്ഥലം വാങ്ങി ബിസിനസ് ആരംഭിക്കാൻ 40 ലക്ഷം രൂപ വേണമെന്നായിരുന്നു മോഫിയയുടെ ഭർത്താവിന്റെ ആവശ്യമെന്ന് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കോതമംഗലം
ഇരുമലപ്പടി കുറ്റിലഞ്ഞി മേലേപ്പടി മുഹമ്മദ് സുഹൈൽ (27),ഭർത്തൃ പിതാവ് യൂസഫ് (63),ഭർത്തൃ
മാതാവ് റുഖിയ( 55)എന്നിവർക്കതിരെ പൊലീസ് ആലുവ കോടതിയിൽ സമർപ്പിച്ച റിമാൻഡ്
റിപ്പോർട്ടിൽ പറയുന്നു
വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള ഒന്നാം തലാഖ് നോട്ടീസ് രജിസ്ട്രേഡായും രണ്ടാമത്തേത് പള്ളി മുഖേനയും നൽകി. മകനെ മറ്റൊരു വിവാ ഹം കഴിപ്പിക്കുമെന്ന് പറഞ്ഞ് ഭർതൃ മാതാപിതാക്കളും പീഡിപ്പിച്ചു. വീട്ടുജോലിക്കാരിയെപ്പോലെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചു.
കസ്റ്റഡിയിൽ വാങ്ങും
റിമാൻഡിൽ കഴിയുന്ന മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ , ഭർതൃമാതാവ് റുഖിയ , ഭർതൃപിതാവ് യൂസഫ് എന്നിവരെ 29 മുതൽ മൂന്നു ദിവസം കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
സമരത്തിന്റെ വിജയം: ഡി.സി.സി പ്രസിഡന്റ്
നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഇൻസ്പെക്ടർ സുധീറിന്റെ സസ്പെൻഷൻകോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നടപടിയെ സ്വാഗതം ചെയ്യുന്നു. നരഹത്യക്ക് കേസ് എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് സമരം തുടരും.
നന്ദിയുണ്ടെന്ന് ദിൽഷാദ്
സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്തതിൽ നന്ദിയുണ്ടെന്നും, സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും മോഫിയയുടെ പിതാവ് ആലുവ എടയപ്പുറം കക്കാട്ടിൽ ദിൽഷാദ് പറഞ്ഞു. പിന്തുണച്ച എല്ലാവരോടും കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |