1980
തിരുവനന്തപുരത്തെ ഹോട്ടൽ ഗീതിലെ 501-ാം നമ്പർ മുറിയിൽ വലിയ തർക്കം. ഞാൻ സംവിധാനം ചെയ്യുന്ന 'അണിയാത്ത വളകൾ'ക്കു വേണ്ടി എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ബിച്ചു എഴുതിയ
''ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ
നിന്റെ തിരുമുടിക്കുടന്നയിൽ തപസ്സിരിക്കും...'' എന്ന മനോഹരഗാനത്തിന്റെ വരികൾക്കിടയിൽ ഒരിടത്ത് ദേവാ... എന്ന ഉച്ചസ്ഥായിയിൽ 'എന്തോ.." എന്ന 'വിളികേൾക്കൽ" വന്നതിലാണ് തർക്കം.
കോളേജിൽ അംബിക പാടിക്കൊണ്ടിരിക്കുമ്പോൾ സുകുമാരനും ജഗതിയും ആലപ്പി അഷ്റഫും ചേർന്ന് കൂവിത്തോൽപ്പിക്കുന്നതാണ് സന്ദർഭം.
പക്ഷേ, സംഗീതത്തെ സ്നേഹിക്കുന്ന ബിച്ചുവിന് പാട്ടിനിടയിൽ ആ വിളി വരാൻ പാടില്ലെന്ന് നിർബന്ധം. കവിക്ക് ഇഷ്ടപ്പെടില്ലെന്നത് എനിക്ക് മനസ്സിലാകും. അതേസമയം, സംവിധായകനെന്ന നിലയിൽ കഥയുടെ സന്ദർഭം കൂടി പാട്ടിൽ ചേർത്തുകൊണ്ടു പോവുകയും വേണം. പാട്ടിനിടയ്ക്ക് കൂവൽ വന്നാൽ തിയേറ്ററിൽ കൂവലായിരിക്കുമെന്ന് ബിച്ചു ഭീഷണിപ്പെടുത്തി.
എ.ടി. ഉമ്മർ ഒത്തുതീർപ്പുണ്ടാക്കി: ''സിനിമയിലെ പാട്ടിൽ 'എന്തോ..." വിളി കാണും. ഓഡിയോ കാസറ്റിൽ അതുണ്ടാകില്ല''
പടം റിലീസായ ദിവസം ഞാനും ബിച്ചുവും കൂടി തിയേറ്ററിൽ പോയി. ഈ പാട്ട് സീൻ കഴിഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. അതോടെ പിണക്കം തീർന്നു.
'ഉത്രാടരാത്രി' മുതൽ നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങളെഴുതി. എന്റെ സിനിമകളുടെ വിജയത്തിൽ ബിച്ചുവിന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. 'ചിരിയോചിരി" എന്ന ചിത്രത്തിലെ 'ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...' ഹിറ്റായപ്പോൾ ഏഴു സ്വരങ്ങളുടെ ശില്പി എന്നാണ് ഞങ്ങൾ ബിച്ചുവിനെ വിളിച്ചിരുന്നത്. ബിച്ചുവിനെപ്പോലെ പദങ്ങൾ പൂക്കൾ പോലെ അടുക്കി വയ്ക്കാനുള്ള കഴിവ് മലയാള സിനിമയിൽ മറ്റാരിലും ഞാൻ കണ്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |