ബിച്ചു അധികം കവിതകളെഴുതിയിട്ടില്ല. കവിതകൾ പാട്ടിൽ ലയിപ്പിക്കുകയായിരുന്നു. ഹൃദയം ദേവാലയം..., നക്ഷത്രദീപങ്ങൾ തിളങ്ങി..., ഒറ്റക്കമ്പി നാദം..., തേനും വയമ്പും നാവിൽ..., ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ..., പവനരച്ചെഴുതുന്നു കോലങ്ങൾ..., വാകപ്പൂമരം... തുടങ്ങിയവ
ബിച്ചുവിന്റെ ഉന്നത കാവ്യഭംഗിയുള്ള പാട്ടുകളാണ്.
ബിച്ചു സംഗീതം പഠിച്ചിട്ടുണ്ട്. നന്നായി പാടും. അതുകൊണ്ട് ട്യൂൺ അനുസരിച്ച് പാട്ടെഴുതണമെന്ന രീതി വന്നപ്പോൾ അവസരങ്ങൾ കൂടി. ട്യൂണിട്ട് കൊടുത്താൽ അപ്പോൾ എഴുതിക്കൊടുക്കും. ട്യൂൺ മാറ്റണമെന്ന് പറയില്ല. അങ്ങനെ ബിച്ചു തികച്ചും പ്രൊഫഷണലായ പാട്ടെഴുത്തുകാരനായി. സംവിധായകനോട് ബിച്ചു ഒരിക്കലും നോ പറയില്ല, എന്നെപ്പോലെ വഴക്കിടില്ല.
കാവ്യമധുരമായ പാട്ടുകൾക്കൊപ്പം പെട്ടെന്ന് ആകർഷിക്കുന്ന പാട്ടുകൾ ഒരു മടിയുമില്ലാതെ എഴുതിക്കൊണ്ടേയിരുന്നു. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങീ വാ...', 'പടകാളി ചണ്ഡി ചങ്കരി പോർക്കലി...' തുടങ്ങിയ പാട്ടുകളൊക്കെ ബിച്ചുവിന്റെ പാട്ടെഴുത്തിന്റെ പ്രൊഫഷണൽ സ്വഭാവത്തെയാണ് കാണിക്കുന്നത്.
തനി വള്ളുവനാടൻ ഭാഷയിലും ബിച്ചു എഴുതി.
'പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിൽ അരുണോദയം..." എന്ന ഗാനം വള്ളുവനാടൻ ശൈലിയിലുള്ളതാണ്. ധാരാളം വായിക്കും. എന്റെ കവിതകൾ വെട്ടി മാറ്റി സൂക്ഷിക്കുമെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ആകെ സത്തും ചേർത്തെടുത്ത പാട്ടുകളും ബിച്ചു എഴുതിയിട്ടുണ്ട്. 'പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ..." എന്ന ഗാനത്തിൽ 'മണിച്ചിത്രത്താഴി"ന്റെ പശ്ചാത്തലം മുഴുവനുമുണ്ട്.
കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു ബിച്ചു. ഭാഷാ പണ്ഡിതനായിരുന്ന പ്രൊഫ. സി.ഐ. ഗോപാലപിള്ളയുടെ കൊച്ചുമകനാണ്. ഗാനരചയിതാവ് ആകണമെന്നല്ല സിനിമാ സംവിധായകൻ ആകണമെന്നായിരുന്നു ബിച്ചുവിന്റെ ആഗ്രഹം. സി.ആർ.കെ. നായർ ഒരുക്കിയ 'ശബരിമല ശ്രീധർമ്മ ശാസ്ത" എന്ന ചിത്രത്തിൽ സഹ സംവിധായകനായിട്ടാണ് തുടങ്ങിയത്. അനുജത്തി സുശീലാദേവി ഗായികയായി പാടിത്തുടങ്ങിയപ്പോഴാണ് ചെന്നൈയിൽ വരുന്നത്. പാട്ടെഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കി സി.ആർ.കെ. നായരാണ് 'ഭജഗോവിന്ദം" എന്ന ചിത്രത്തിൽ പാട്ടെഴുതിച്ചത്.
1994ൽ കെട്ടിടത്തിൽ നിന്ന് താഴെ വീണ ബിച്ചു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നെ പൂർണ്ണമായും പഴയ ബിച്ചുവിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബിച്ചുവിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. എനിക്കൊരു അവസരം വന്നപ്പോൾ സ്വാതി-പി. ഭാസ്കരൻ പുരസ്കാരം നൽകി. ഞാനായിരുന്നു ജൂറി ചെയർമാൻ. ഏതാനും മാസങ്ങൾക്കു മുമ്പ് ബിച്ചുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തപ്പോഴാണ് അവസാനമായി കണ്ടത്. ''ഈ സന്ധ്യ ജീവിതത്തിലൊരിക്കലും മറക്കില്ല" എന്ന് അന്ന് ബിച്ചു പറഞ്ഞു. വ്യാഴാഴ്ച ബിച്ചുവിനെ ഒരിക്കൽ കൂടി കാണാൻ ആശുപത്രിയിൽ പോയി. ശുഭപ്രതീക്ഷയോടയല്ല ഞാൻ അവിടെ നിന്ന് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |