ആലപ്പുഴ: റാങ്ക് പട്ടിക കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ജില്ലയിൽ എൽ.പി, യു.പി റാങ്ക് ഹോൾഡർമാർ സമരരംഗത്തേക്ക് കടന്നു. ആദ്യഘട്ടമായി കളക്ടറേറ്റിനും സെക്രട്ടേറിയറ്റിനും മുന്നിൽ നടക്കുന്ന സമരത്തിലെ ആവശ്യങ്ങൾ സർക്കാർ ചർച്ച ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
മൂന്ന് വർഷമായി നടക്കാത്ത സ്റ്റാഫ് ഫിക്സേഷൻ നടത്തിയാൽ ജില്ലയിൽ 133 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടും. നിലവിലെ യു.പി റാങ്ക് പട്ടികയിൽ നിന്ന് പരിമിതമായ നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. റാങ്ക് പട്ടികയുടെ കാലാവധി ഡിസംബർ 27ന് അവസാനിക്കാനിരിക്കെ, നിയമനങ്ങൾ നടത്താൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.
സമരത്തിലേക്ക് നയിച്ച ആവശ്യങ്ങൾ
1. പ്രൈമറി എച്ച്.എം പ്രമോഷൻ മൂലമുണ്ടായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
2. പ്രൈമറി എച്ച്.എം റിട്ടയർമെന്റ് വഴിയുള്ള ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകളായി റിപ്പോർട്ട് ചെയ്യുക
3. വിവിധ ബി.ആർ.സികളിലേക്ക് ഡെപ്യൂട്ടേഷനിൽ അദ്ധ്യാപകർ പോയത് മൂലമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
4. അന്തർ ജില്ലാ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ അത്തരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
5. അന്തർ ജില്ലാ സഹതാപാർഹ സ്ഥലംമാറ്റം നടക്കാത്തതിനാൽ അത്തരം ഒഴിവുകളും റിപ്പോർട്ട് ചെയ്യുക
6. 2021-22 അദ്ധ്യയന വർഷത്തെ നിയമനം യു.ഐ.ഡി പ്രകാരം നടത്തുക
""
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രമാണുള്ളത്. ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യാത്തത് മൂലം അർഹതയുള്ള ജോലി കൈവിട്ടുപോവുകയാണ്. പ്രായം കൂടിയത് മൂലം ഇനിയൊരു പരീക്ഷയെഴുതാൻ അവസരമില്ലാത്തവരും പട്ടികയിലുണ്ട്.
യു.ആഷ, പ്രസിഡന്റ്,
യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |