കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം
കഞ്ചാവ് കടത്ത് 30 പാക്കറ്റുകളിലാക്കി
പുനലൂർ: തെലങ്കാനയിൽ നിന്ന് ആഡംബര കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. തെലുങ്കാന സ്വദേശികളായ ബ്രാഹ്മയ്യ (35), ഹരി ബാബു (40) എന്നിവരെയാണ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ് ആർ.അശോക് കുമാർ, പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ജില്ല പൊലീസ് സൂപ്രണ്ട് കെ.ബി.രവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 3.15 ഓടെ അതിർത്തിയിലെ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. മഹീന്ദ്ര കാറിൻെറ ഡോറുകൾക്കുള്ളിലെ രഹസ്യ അറകളിൽ 30 പാക്കറ്റുകളിലായി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ആദ്യം കാറിന്റെ മുൻ സീറ്റിനോട് ചേർന്ന ഡോർ ഇളക്കി പരിശോധിച്ചപ്പോൾ 25 കിലോ കണ്ടെടുത്തു. തുടർന്ന് മറ്റു ഡോറുകളുടെ ഉൾഭാഗം ഇളക്കി പരിശോധന നടത്തിയതോടെയാണ് കൂടുതൽ കഞ്ചാവ് കണ്ടെത്തിയത്.
കൊല്ലം,തിരുവനന്തപുരം ജില്ലകളിലെ മൊത്ത വില്പനക്കാർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.അയൽ സംസ്ഥാനങ്ങളിൽ നിന്നു ആര്യങ്കാവ് ചെക്ക്പോസ്റ്റുകൾ വഴി കഞ്ചാവ് അടക്കമുളള ലഹരി വസ്തുക്കൾ കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നുവെന്ന് പരാതി ഉയർന്നിരുന്നു. തെന്മല എസ്.ഐ ഡി.ജെ.ശ്യാലു, ഡാൻസാഫ് ടീം എസ്.ഐ ബിന്ദു പി.കോശി, സി.പി.ഒമാരായ ശിവശങ്കര പിളള, അനിൽകുമാർ, അജയകുമാർ, രാധാകൃഷ്ണ പിളള, മഹേഷ് മോഹൻ, പി.വി.വിനോദ് കുമാർ, വിഷ്ണു, അനീഷ്, അനൂപ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
പമ്പയിലേക്കെന്ന് കളവ്
കോട്ടവാസൽ ചെക്ക്പോസ്റ്റിലെ ബാരിക്കഡ് താഴ്ത്തിയിട്ടാണ് പൊലീസ് കാർ തടഞ്ഞത്. കാറിലുണ്ടായിരുന്നവർ പമ്പയിൽ പോകുകയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് പരസ്പ്പര വിരുദ്ധമായി സംസാരിക്കാൻ തുടങ്ങി. ഇതിനിടെ കാറിൽ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് ഡോർ ഇളക്കി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. തെന്മല സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്യുകയാണ്. കാറിൻെറ ഡോറുകൾക്ക് പുറമെ ഡിക്കിയുടെ ഡോറിനുളളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |