കൊച്ചി: പരിഷ്കരിച്ച കുർബാന നടപ്പാക്കുന്നത് സഭയിൽ സമ്പൂർണ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുതുയുഗപ്പിറവിയാണെന്ന് സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ പരിഷ്‌കരിച്ച കുർബാന നടപ്പാക്കുന്ന ചടങ്ങിൽ മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു കർദ്ദിനാൾ.
ആരാധനാക്രമം പരിഷ്‌കരിച്ചതിലൂടെ, സഭയിൽ ഐക്യവും സമാധാനവും പുലരണമെന്ന ദൈവത്തിന്റെ ആഗ്രഹമാണ് നിറവേറ്റപ്പെടുന്നത്. പൂർണമായി ഐക്യം ഉണ്ടായിട്ടില്ലല്ലോയെന്ന് വിചാരിക്കുന്നവരുണ്ട്. പ്രത്യാശിച്ചാൽ അത് ലഭിക്കുകതന്നെ ചെയ്യും. എതിർ സ്വരങ്ങളെ ഭയപ്പെടേണ്ടതില്ല. സഭയിൽ പരിപൂർണ സമാധാനവും ഐക്യവും കൂട്ടായ്‌മയും സൃഷ്ടിക്കപ്പെടും. കുർബാന പരിഷ്‌കരണം അസാദ്ധ്യമാണെന്ന് വർഷങ്ങൾക്കുമുമ്പേ തോന്നിയതാണ്. നിരന്തരമായ ഇടപെടലിലൂടെ അത് സാദ്ധ്യമായി. രണ്ടു നൂറ്റാണ്ടോളം കാത്തിരുന്ന് അഹിംസയിലൂടെ പോരാടിയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. അതേ കാത്തിരിപ്പ് വിപ്ളവകരമായ മാറ്റങ്ങൾ സഭയിലുമുണ്ടാക്കുമെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. സഭാ ചാൻസലർ ഡോ. വിൻസെന്റ് ചെറുവത്തൂർ, ലിറ്റർജി കമ്മിഷൻ സെക്രട്ടറി ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവർ സഹ കാർമ്മികരായി.
ദൈവത്തെക്കാൾ വലുതാണ് തങ്ങളെന്ന് ആരും ചിന്തിക്കരുത്. കുർബാന പരിഷ്‌കരണത്തെ മെത്രാന്മാരും വൈദികരും വിശ്വാസികളും സന്യസ്തരും സമർപ്പിതരും ആത്മാർത്ഥമായി സ്വാഗതം ചെയ്തു. അവർക്ക് നന്ദി.
-കർദ്ദിനാൾ ജോർജ് ആലഞ്ചേരി
മേജർ ആർച്ച് ബിഷപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |