ന്യൂഡൽഹി: ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് മിന്നും ജയം. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ 51 വാർഡുകൾ, 13 മുനിസിപ്പൽ കൗൺസിലുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിൽ 112 ഇടത്ത് ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി വോട്ടെടുപ്പ് നടന്ന 222 സീറ്റുകളിൽ 217ലും ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചു.
മുഖ്യ പ്രതിപക്ഷമായ സി.പി.എമ്മിന് മൂന്നു സീറ്റും തൃണമൂൽ കോൺഗ്രസിനും തിപ്ര മോതാ പാർട്ടിക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു. ഈ തിരഞ്ഞെടുപ്പോടെ ത്രിപുരയിൽ ചുവടുറപ്പിക്കാമെന്ന് കണക്ക് കൂട്ടിയിരുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത നിരാശയായി.
അഗർത്തല മുനിസിപ്പാലിറ്റ (51 സീറ്റ്), ഖൊവായ് മുനിസിപ്പിൽ കൗൺസിൽ (15 സീറ്റ്), ബെലോണിയ മുനിസിപ്പൽ കൗൺസിൽ (17 സീറ്റ്), കുമാർഘട്ട് മുനിസിപ്പിൽ കൗൺസിൽ തുടങ്ങിയിവടങ്ങളിലെല്ലാം ബി.ജെ.പി ഏകപക്ഷീയമായ വിജയം നേടി.
സംഘർഷ സാദ്ധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ. 2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദ്ദേശ തിരഞ്ഞെടുപ്പാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |