# രണ്ടാം കൃഷി വിളവെടുപ്പും പൂർത്തിയായില്ല
ആലപ്പുഴ: രണ്ടാംകൃഷി വിളവെടുപ്പ് പൂർണമാകാത്ത കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിൽ പുഞ്ചകൃഷിയിൽ നിന്ന് കർഷകർ പിൻമാറുന്നു. 25,000 ഹെക്ടറിൽ പുഞ്ചകൃഷിക്ക് കൃഷിവകുപ്പ് തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും അടിക്കടിയുള്ള മഴയാണ് കൊയ്ത്തും വിതയും തടസപ്പെടുത്തിയത്.
കഴിഞ്ഞ നവംബറിൽ 20,000 ഹെക്ടറിൽ വിത പൂർത്തീകരിച്ചിരുന്നെങ്കിൽ ഇന്നലെ വരെ 3,000 ഹെക്ടറിലാണ് പുഞ്ചകൃഷിക്ക് വിതയ്ക്കാനായത്. കാലാവസ്ഥാ വ്യതിയാനവും ഉപ്പുവെള്ള ഭീഷണിയുമാണ് കർഷകരെ പിന്നോട്ട് വലിക്കുന്നത്. നിലവിൽ 120 ദിവസം പ്രായമെത്തുമ്പോൾ വിളവെടുക്കുന്ന വിത്തിന് പകരം കുറഞ്ഞ കാലയളവിൽ വിളവ് ലഭിക്കുന്ന വിത്തിന്റെ ക്ഷാമവും തിരിച്ചടിയായി.
കൊയ്തെടുക്കുന്ന നെല്ല് താമസമില്ലാതെ സംഭരിക്കുന്നതാണ് ഏക ആശ്വാസം. വേനൽക്കാലത്ത് ഏക്കറിന് ഒരുമണിക്കൂർ കൊണ്ട് കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറെടുക്കും. കർഷകരുടെ ആവശ്യത്തെ തുടർന്ന് കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തിക്കുമെന്ന് കൃഷിവകുപ്പും ജില്ലാ ഭരണകൂടവും നൽകിയ ഉറപ്പ് പാലിക്കാതിരുന്നതാണ് കൃഷിനാശത്തിന്റെ ആക്കം കൂട്ടിയത്.
റെക്കാഡ് വിളനാശം
രണ്ടാം കൃഷിക്ക് ഇത്തവണ റെക്കാഡ് വിളവ് ലഭിക്കുമെന്നായിരുന്നു കർഷകരുടെയും കൃഷിവകുപ്പിന്റെയും കണക്കുകൂട്ടൽ. എന്നാൽ തോരാമഴയും വെള്ളപ്പൊക്കവും യന്ത്രക്ഷാമവും കർഷകരെ കണ്ണീരിലാഴ്ത്തി. 8,534.7ഹെക്ടറിലാണ് വിളവിറക്കിയത്. 3,200 ഓളം ഹെക്ടറിലാണ് ഇതുവരെ വിളവെടുക്കാനായത്. മഴയിൽ നിലംപൊത്തിയ നെല്ല് കിളിർത്ത് പൊങ്ങിയതോടെ പലരും കൊയ്ത്ത് ഉപേക്ഷിച്ചു. വെള്ളം കെട്ടിക്കിടന്ന പല പാടങ്ങളിലും യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പല ഘട്ടങ്ങളിലായാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയത്. ഇതിനനുസരിച്ച് വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലാണ് മഴയിൽ തെറ്റിയത്. 200 കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമായിരുന്നിടത്ത് 88 യന്ത്രങ്ങൾ മാത്രമാണ് എത്തിയത്.
പിന്മാറ്റത്തിന് പിന്നിലെ കാരണം
1. തോട്ടപ്പള്ളി, തണ്ണീർമുക്കം, കായംകുളം പൊഴി എന്നിവിടങ്ങളിലൂടെ ഉപ്പുവെള്ള ഭീഷണി
2. ഇപ്പോൾ ലഭിച്ചത് 120 ദിവസം കഴിയുമ്പോൾ വിളവെടുക്കുന്ന ഉമ ഇനത്തിലെ വിത്ത്
3. 100 ദിവസത്തിൽ വിളവെടുക്കാവുന്ന ജ്യോതി, മനുരത്നം, ത്രിവേണി, മകം നെൽവിത്തുകൾക്ക് ക്ഷാമം
4. 2,000 ടൺ നെൽവിത്ത് ആവശ്യമായിടത്ത് നാലിലൊന്നുപോലും സർക്കാർ ഗോഡൗണുകളിലില്ല
5. വിത്ത് വികസന വിഭാഗം സ്വീഡ് കോർപ്പറേഷന് നൽകിയ വിത്തുകൾക്ക് ഗുണനിലവാരമില്ല
പുഞ്ചകൃഷി ഹെക്ടറിൽ
വിത പ്രതീക്ഷിക്കുന്നത്: 25,000
പൂർത്തീകരിച്ചത്: 3,000
രണ്ടാംകൃഷി
വിളവിറക്കിയത്: 8,534.7
വിളവെടുത്തത്: 3,200
"
അന്യസംസ്ഥാനങ്ങളിൽ നെൽകൃഷി വ്യാപകമായതിനാൽ സംസ്ഥാനത്ത് പുഞ്ചകൃഷി പൂർണമായും നടത്തുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കണം. 120 ദിവസം പ്രായമായ വിത്തിന് പകരം 100 ദിവസത്തിൽ താഴെ വിളവ് പ്രായമുള്ള വിത്തുകൾ വിതരണം ചെയ്യാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കണം.
ബേബി പാറക്കാടൻ,
സംസ്ഥാന പ്രസിഡന്റ്,
കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |