തിരുവനന്തപുരം : പുതിയ കൊവിഡ് വകഭേദം ലോകരാജ്യങ്ങളിൽ ഭീതി പടർത്തവെ പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കൊവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ല. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ അലർജി ഉൾപ്പടെയുള്ള ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണം.
സ്‌കൂൾ അദ്ധ്യാപകരിൽ അയ്യായിരത്തോളം പേർ ഇനിയും വാക്സിനെടുക്കാത്തതാണ് സർക്കാരിനെ കർശന നടപടികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാത്ത അദ്ധ്യാപകർ ഉടൻ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. മറ്റ് കാരണങ്ങളാൽ വാക്സിനെടുക്കാത്തവർ ആഴ്ച തോറും സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റാവാണെന്ന സർട്ടിഫിക്കറ്റ് നൽകണം. സ്‌കൂളിലും കോളേജുകളിലും എത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നടപടി. സ്‌കൂളുകൾക്ക് പുറമേ പൊതുജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്നവർക്കും ഈ നിയന്ത്രണം ബാധകമാണ്.
ഒമിക്രോൺ വേണം ജാഗ്രത
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നതിനിടെ സംസ്ഥാനത്ത് ജാഗ്രത ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെത്തുന്നവരുടെ വിദേശ യാത്രകളെ കുറിച്ച് വിശദമായി പരിശോധിക്കും, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവരുതെന്ന് മുഖ്യമന്ത്രി ആരോഗ്യ വിഭാഗത്തിന് മുന്നറിയിപ്പ് നൽകി.
സ്‌കൂൾ പ്രവർത്തി സമയം സംബന്ധിച്ച് മാറ്റങ്ങൾ വരുത്തേണ്ടെന്നും അവലോകന യോഗം തീരുമാനിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. വാക്സിൻ രണ്ടാം ഡോസ് എല്ലാവർക്കും എത്രയും വേഗം പൂർത്തിയാക്കും, ഇതിനായി വാക്സിനെടുക്കേണ്ടവരെ എത്തിക്കുവാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകും, ഇതിനായുളള ഒരുക്കങ്ങൾ എത്രയും വേഗം എടുക്കാൻ ജില്ലാ ഭരണാധികാരികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |