അനിയനുമായി ചേർന്നുള്ള തിരക്കഥയിൽ ചേട്ടന് സംവിധായകന്റെ കുപ്പായം. ഗണപതിയും ചിദംബരവുംഒത്തുകൂടിയപ്പോൾ
ഗണു എന്നാൽ ഗണപതി. ചിരു എന്നാൽ ചിദംബരം. അപ്പോൾ ഗണപതി പറഞ്ഞു: ജനനം മരണം എന്നതിൽ നിന്ന് ജൻ, മൻ എന്നൊക്കെ ചേർത്ത് 'ജാൻ എ മൻ". ഒരു പിറന്നാൾ കേക്കിന്റെ മധുരം നിറച്ച് പൊട്ടിച്ചിരിയിൽ തീർത്ത കുടുംബചിത്രമായ ജാൻ എ മൻ ഗണപതിയുടെ ആദ്യ തിരക്കഥയാണ്. ചേട്ടൻ ചിദംബരത്തിനൊപ്പം ചേർന്നായിരുന്നു എഴുത്ത്. ചിദംബരം സംവിധായകന്റെ കുപ്പായം അണിയുന്ന ആദ്യ സിനിമയായി അതു മാറുകയും ചെയ്തു. ജാൻ എ മൻ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തിൽ ഫ്ലാഷ് മൂവീസിനുവേണ്ടി ഗണപതിയും ചിദംബരവും ഒത്തുചേർന്നപ്പോൾ കേട്ടത്.
First Script
രണ്ടുവർഷം മുൻപ് ചിരുവിന്റെ ജന്മദിനാഘോഷത്തിൽ നടന്ന ഒരു ചെറിയ സംഭവത്തെ രസകരമാക്കി മാറ്റിയതാണ് ജാൻ എ മൻ അപ്പോൾ തന്നെ പുതുമനിറഞ്ഞ പേര് ലഭിച്ചു. ജാൻഎ മൻ എന്തെങ്കിലും സാധനം ഉണ്ടോയെന്ന് ഒരുദിവസം അർജുൻ അശോകൻ ചോദിച്ചു. പെട്ടെന്ന് തരാനാണെങ്കിൽ ഒരെണ്ണം ഉണ്ടെന്ന് ഞാൻ. അർജുനും നിർമ്മാതാക്കളും കഥ കേട്ടപ്പോൾ തന്നെ ചെയ്യാമെന്ന് പറഞ്ഞു കൈ തന്നു. അപ്പോൾ തിരക്കഥ ആയിട്ടില്ല. ജോയിമോനോ മോനച്ചനോ സമ്പത്തോ ആരുമില്ല. ഒരു ബർത്ത് ഡേ മാത്രം.കൊവിഡ് ലോക് ഡൗണിൽ 'ഒന്നു ചിരിക്കൂ"എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. അഞ്ചുമിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റേത് തിരക്കഥ എന്നു വിളിക്കാൻ പറ്റില്ല. ഷോട്ട് ബൈ ഷോട്ടായാണ് എഴുതിവച്ചത്. മമ്മുക്കയും ആസിഫ് അലിയും പാർവതിയും നസ്രിയയും കണ്ടു ഇഷ്ടപ്പെട്ട് അവരുടെ പേജിലൂടെ റിലീസ് ചെയ്തു. പ്രിയൻസാറും, ലാൽ ജോസ് സാറും ജീത്തു സാറും അഭിനന്ദിച്ചു. ഹ്രസ്വചിത്രം ജാൻഎ മന്നിന്റെ പ്രൊഡക്ഷൻ ടീം കണ്ടിരുന്നതാണ്. ചിരു കുറെ തിരക്കഥകൾ എഴുതിയിട്ടുണ്ട്. ത്രില്ലർ സീരീയസ് ജോണറുകളാണവ. ചിരുവും ഞാനും സപ്നേഷ് ചേട്ടനും ചേർന്നാണ് ജാൻ എ മന്നിന്റെ തിരക്കഥ എഴുതുന്നത്. ഒന്നര മാസം കൊണ്ട് തിരക്കഥ പൂർത്തിയായി. അടുത്ത മാസം ഷൂട്ടിംഗ്. പെട്ടെന്ന് സംഭവിച്ചു പെട്ടെന്നു തീർന്ന സിനിമ. കാമറയുടെ മുൻപിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും ഏറ്റവും അടുപ്പമുള്ള ആളുകളാണ്.
ഒരു കൊച്ചു സിനിമയെ വിജയിപ്പിക്കാൻ അത്രമാത്രം ആഗ്രഹത്തോടെ വന്നവരാണ് എല്ലാവരും. അപ്രതീക്ഷിതമായാണ് തിരക്കഥാകൃത്താവുന്നത്. ആദ്യമായി തിരക്കഥ എഴുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിഞ്ഞു. അച്ഛൻ (സംവിധായകൻ സതീഷ് പൊതുവാൾ) നന്നായി എഴുതും. അച്ഛന്റെ ആ കഴിവ് ഏറ്റവും കൂടുതൽ കിട്ടിയത് ചിരുവിനാണ്. അഭിനയിച്ച സിനിമകൾ റിലീസ് ചെയ്യാനുണ്ട്. സല്യൂട്ട്, കേശു ഈ വീടിന്റെ നാഥൻ, തട്ടാശേരിക്കൂട്ടം എന്നിവയാണ് സിനിമകൾ.ജാൻ എ മൻ ആദ്യ സിനിമയായി മാറുമെന്ന് ചിരുവോ ഞാനോ കരുതിയില്ല. ഇനി ചിരു പറയട്ടെ.
First Direction
കാത്തിരുപ്പോ അന്വേഷണങ്ങളോ ഒന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒരു സാധാരണ സിനിമ. അതു പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ബി.സി. എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സിനിമയിൽ എത്തിയിട്ട് പതിമൂന്നു വർഷമായി. ജയരാജ് സാറിന്റെ ദി ട്രെയിനിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് തുടക്കം. അച്ഛൻ ജയരാജ് സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. രാജീവ് രവി സാറിന്റെയും കെ.യു. മോഹനൻസാറിന്റെയും ശിഷ്യനായി ഛായാഗ്രഹണരംഗത്തും പ്രവർത്തിച്ചു. മോഹനൻ സാറിനൊപ്പം ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉണ്ടായിരുന്നു. ജാൻ എ മന്നിനു മുൻപ് എഴുതിയ കഥകളുണ്ട്. ഒന്നും കോമഡിയല്ല. ആദ്യമായാണ് കോമഡി പിടിക്കുന്നത്. മലയാളത്തിലെ കോമഡി സെൻസ് ഇന്ത്യയിൽ തന്നെ ഒന്നാമതാണ് എന്നു വിശ്വസിക്കുന്നു. അത് മറികടക്കാൻ ബുദ്ധിമുട്ടാണ്. കുഴപ്പമില്ലാത്ത വിലാസം ഉണ്ടായിരുന്നതിനാൽ ജാൻ എ മന്നിലൂടെ ഞാൻ രക്ഷപ്പെട്ടു. എനിക്ക് നേരിട്ടു അറിയുന്നവരാണ് എല്ലാ കഥാപാത്രങ്ങളും. എല്ലാ പ്രവാസികളിലുമുണ്ട് ജോയിമോൻ.സീരിയസ് സിനിമകളുടെ ആളാണ് അച്ഛൻ. ജാൻ എ മൻ കണ്ടു അച്ഛൻ ചിരിക്കുകയും നന്നായി ആസ്വദിക്കുകയും ചെയ്തതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |