SignIn
Kerala Kaumudi Online
Saturday, 27 April 2024 7.54 AM IST

ബ്രിട്ടീഷ് ഭരണം ഇനിയില്ല; പരമാധികാര റിപ്പബ്ലിക്കായി ബാർബഡോസ്

hygyghy

ബ്രിഡ്ജ്ടൗൺ: അടിമത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി കരീബിയൻ ദ്വീപുരാജ്യം ബാർബഡോസ്. ഇന്നലെ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് നീക്കിയ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ, നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് പൂർണ വിരാമമായി. പിന്നാലെ ബ്രിട്ടന്റെ റോയൽ സ്റ്റാന്റേഡ് പതാക താഴ്ത്തി. അതിന് ശേഷം രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്ര മേസൺ അധികാരമേറ്റു. ബാർബഡോസ് പാർലമെന്റിന്റെ ഇരു സഭകളും സംയുക്തമായി സമ്മേളിച്ച് കഴിഞ്ഞ മാസം സാന്ദ്ര മേസണെ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം സ്പീക്കർ ആർതർ ഹോളണ്ടാണ് പ്രഖ്യാപിച്ചത്. 2018മുതൽ രാജ്യത്തിന്റെ ഗവർണർ ജനറലായി സേവനമനുഷ്ഠിക്കുകയാണ് സാന്ദ്ര. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ചാൾസ് രാജകുമാരനും ലോകപ്രശസ്ത ബാർബേഡിയൻ ഗായിക റിഹാനയും ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു.അധികാരക്കൈമാറ്റത്തെ പുതിയ തുടക്കമായാണ് ചാൾസ് രാജകുമാരൻ വിശേഷിപ്പിച്ചത്. എന്നും താൻ ബാർബഡോസിന്റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാർബഡോസിന്റെ 55ാം സ്വാതന്ത്ര്യദിന വാർഷികത്തിലാണ് രാജ്യം റിപ്പബ്ലിക്കായി മാറിയത്. പരമാധികാര റിപബ്ലിക് പ്രഖ്യാപനം ബാർബഡോസ് ജനത വലിയ ആഘോഷങ്ങളോടെയാണ് വരവേറ്റത്. ചടങ്ങുകളുടെ ഭാഗമായി രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. റിപ്പബ്ലിക് ആയി മാറിയെങ്കിലും ദേശീയ ഗാനമോ പ്രതിജ്ഞയോ ബാർബഡോസ് മാറ്റില്ലെന്നാണ് വിവരം. ഔദ്യോഗിക പരാമർശങ്ങളിൽ നിന്ന് റോയൽ, ക്രൗൺ തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കുകയും ചെയ്യും.

1625ലാണ് ബാർബഡോസിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമായത്. ദീർഘകാലത്തെ അടിമത്വത്തിന് ശേഷം 1966 നവംബർ 30നാണ് ബാർബഡോസ് സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായാണ് ബാർബഡോസ് അറിയപ്പെട്ടിരുന്നത്. 1627നും 1833നും ഇടയിൽ ഇംഗ്ലീഷുകാരുടെ തോട്ടങ്ങളിൽ ജോലി ചെയ്യാനായി ആറുലക്ഷത്തോളം ആഫ്രിക്കൻ അടിമകളെ ബാർബഡോസിൽ എത്തിച്ചിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിന് ശേഷം 400 വർഷത്തോളമെടുത്തു ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ബാർബഡോസിന് പൂർണമോചനം നേടിയെടുക്കാൻ. രണ്ട് ലക്ഷത്തി എൺപത്തിയയ്യായിരമാണ് ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യ. നിലവിൽ 16 ശതമാനമാണ് ബാർബഡോസിലെ തൊഴിലില്ലായ്മ നിരക്ക്.

നാഷണൽ ഹീറോ റിഹാന

രാജ്യം റിപ്ലബ്ലിക്കായതിന്റെ ആഘോഷങ്ങൾക്കിടെ തങ്ങളുടെ നാഷണൽ ഹീറോയായി ഗ്രാമി പുരസ്‌കാര ജേതാവ് റിഹാനയെ തിരഞ്ഞെടുത്ത് ബാർബഡോസ് സർക്കാർ.

റിഹാനയെക്കുറിച്ച് രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കുന്നുവെന്ന് റിഹാനയെ ബാർബോഡിന്റെ നാഷണൽ ഹീറോയായി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി മിയ മോട്ട്ലി പറഞ്ഞു.ഒരു വജ്രം പോലെ നിങ്ങൾ ഇനിയും ശോഭിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന ദരിദ്രമായ ചുറ്റുപാടിൽ നിന്ന് കഠിനാധ്വാനത്താൽ ലോകമെമ്പാടും ആരാധകരുള്ള ഗായികയായി വളരുകയായിരുന്നു

സംഗീതമേഖലയിൽ ഗ്രാമി പുരസ്‌കാരങ്ങൾ പോലെ വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന ഫെന്റി ബ്യൂട്ടി എന്ന പേരിലുള്ള ലോകപ്രശസ്തമായ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ കമ്പനിയുടെ ഉടമ കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.