ലക്നൗ: പഠനത്തിൽ മിടുക്കിയായിട്ടും തുടർപഠനത്തിന് ചേരാൻ പണമില്ലാതെ വിഷമിച്ച ദളിത് പെൺകുട്ടിക്ക് സ്വന്തം പോക്കറ്റിൽ നിന്ന് അഡ്മിഷൻ ഫീസ് നൽകി അലഹബാദ് ഹൈക്കോടതി ജഡ്ജി
ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രവേശനം ലഭിച്ച സംസ്‌കൃതി രഞ്ജൻ എന്ന 17 കാരിയുടെ പ്രവേശന ഫീസാണ് ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് നൽകിയത്. പിന്നാലെ കുട്ടിയുടെ ബാക്കി ഫീസും പഠന ചെലവുകളും ഏറ്റെടുക്കാൻ അഭിഭാഷകരും തയാറായി.
സംസ്‌കൃതി രഞ്ജൻ താൻ പഠിച്ച സ്‌കൂളിലെ ടോപ് സ്കോററാണ്. ദേശീയ ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ 92.77 ശതമാനം മാർക്ക് നേടി, പട്ടികജാതി വിഭാഗത്തിൽ 2,062-ാം സ്ഥാനത്തെത്തി. ഒടുവിൽ ആശിച്ച കോളേജിൽ പ്രവേശനം ലഭിച്ചു. എന്നാൽ ബി.എച്ച്.യുവിന്റെ മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിംഗിലെ പഞ്ചവത്സര കോഴ്‌സിന് ചേരാനുള്ള അഡ്മിഷൻ ഫീസിന് പണം കിട്ടിയില്ല.
വൃക്കരോഗിയായ അച്ഛന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർ നിർദേശിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടയിലാണ് അഡ്മിഷൻ ലഭിച്ചത്. ഫീസ് ഇനത്തിൽ 15,000 രൂപയാണ് നൽകേണ്ടത്. സഹായിക്കാൻ ആരുമില്ലാതെ വന്നതോടെ കോളേജ് ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ അപ്പീൽ നൽകി.
അഡ്മിഷൻ സമയം നീട്ടി നൽകാൻ ഹർജിക്കാരിയും അവളുടെ പിതാവും ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിക്ക് പലതവണ കത്തെഴുതിയെങ്കിലും അതോറിറ്റിയിൽ നിന്ന് മറുപടിയൊന്നും വന്നിട്ടില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് സ്വന്തം കൈയിൽ നിന്ന് ഫീസടയ്ക്കാൻ പണം നൽകുകയായിരുന്നു. ട്യൂഷനും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ കുട്ടിയുടെ മുഴുവൻ കോഴ്‌സ് ഫീസ് അഭിഭാഷകരും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |