നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെ കിഴക്കേ ബംഗ്ലാവ് പരിസരത്ത് പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞയാളെ കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജംഗ്ഷനിലെ പൂക്കടയിൽ ജോലി ചെയ്യുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനാണ് (26) കുത്തേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പൂക്കടയിലെത്തിയ അക്രമികൾ അരുണിനെ ആക്രമിക്കുകയായിരുന്നു, ഇയാളുടെ കഴുത്തിന് താഴെ തുളച്ചുകയറിയ കത്തി അവിടെവച്ച് ഒടിഞ്ഞ നിലയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി കത്തിയുടെ ഒടിഞ്ഞ ഭാഗം പുറത്തെടുത്തു.
23ന് പകൽ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പരിസരത്തും വച്ചാണ് ഒരുസംഘം യുവാക്കൾ ചേർന്ന് ആനാട് സ്വദേശി സൂരജിനെ (23) ക്രൂരമായി ആക്രമിച്ചത്. പൊലീസ് എത്തിയതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവർ കാഴ്ചക്കാരായിരുന്നുവെന്നും സംഭവവുമായി ബന്ധമില്ലെന്നും സൂരജ് അറിയിച്ചതിനെ തുടർന്ന് ഇവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞത് അരുണാണ്. ഇതിന്റെ വൈരാഗ്യം കാരണമാണ് ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ രണ്ടുപേരാണെന്നും അന്വേഷണം ആരംഭിച്ചതായും നെടുമങ്ങാട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |