തിരുവനന്തപുരം: ജീവനക്കാർ നേരിട്ട് പൊതുമരാമത്ത് മന്ത്രിയെ കാണരുതെന്നും പരാതികൾ നൽകരുതെന്നുമുള്ള ചീഫ് എൻജിനിയറുടെ സർക്കുലർ വിവാദമായതോടെ മന്ത്രി ഇടപെട്ട് റദ്ദാക്കി. താനറിയാതെ തന്നെ പരാമർശിച്ച് ഇറക്കിയ സർക്കുലർ സംബന്ധിച്ച് ചീഫ് എൻജിനിയറോട് വിശദീകരണം തേടാനും മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എൻജിനിയർ മധുമതിയാണ് ഏതാനും ദിവസം മുമ്പ് സർക്കുലർ ഇറക്കിയത്. മേലധികാരികളറിയാതെ സ്ഥലംമാറ്റ അപേക്ഷകളും ശുപാർശകളും മന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കാൻ പാടില്ലെന്ന് 2017ൽ ഉത്തരവുണ്ടായിരുന്നു. അതിലെ നിർദ്ദേശങ്ങളിൽ ചിലതുകൂടി ഉൾപ്പെടുത്തിയാണ് സർക്കുലർ. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ് സർക്കുലറെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ മന്ത്രിയെ ഔദ്യോഗികമോ വ്യക്തിപരമോ ആയ കാര്യങ്ങൾക്ക് നേരിൽ കാണരുതെന്നാണ് നിർദ്ദേശം. എന്നാൽ മന്ത്രിയോ മന്ത്രി ഓഫീസോ ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയിരുന്നില്ല. സ്ഥലംമാറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രിയെ നേരിൽ കാണുന്നതിന് വിലക്കുണ്ടെങ്കിലും ഔദ്യോഗികമോ വ്യക്തിപരമോ ആയ കാര്യങ്ങളിൽ കാണുന്നതിന് തടസമില്ല. വിവാദ സർക്കുലർ പൊതുമരാമത്ത് ജീവനക്കാരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ വൈറലായതോടെ ജീവനക്കാരിൽ ചിലരാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |