തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ക്ലാർക്കായിരുന്ന തിരുവനന്തപുരം കാര്യവട്ടം സ്വദേശി പി.എം. മിന്നുവിന് ഐ.എ.എസ് കേഡർ. ജോലിക്കിടെ പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 150-ാം റാങ്ക് നേടിയ മിന്നു മസൂറിയിലെ സിവിൽ സർവീസ് അക്കാഡമിയിൽ ആറ് മാസത്തെ പരിശീലനത്തിനായി ഇന്നലെ പ്രവേശിച്ചു.
എല്ലാവരും സന്തോഷത്തിലാണെന്ന് മിന്നു കേരള കൗമുദിയോട് പറഞ്ഞു. ഒപ്പം അഭിമാനവും. മണിക്കൂറുകൾ നീളുന്ന പഠനത്തിന് കുടുംബം പിന്തുണച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ജെർമിയാ ജോൺ ജോഷിയും ശല്യപ്പെടുത്താതെ സഹായിച്ചു. ഇനി പരാജയപ്പെട്ടാൽ ശ്രമം അവസാനിപ്പിക്കുമെന്ന് ഉറപ്പിച്ചാണ് ആറാം തവണ പരീക്ഷയെഴുതി വിജയിച്ച് അഭിമുഖത്തിൽ പങ്കെടുത്തത്. ഒപ്പം നിന്ന പൊലീസ് ആസ്ഥാനത്തെ സഹപ്രവർത്തകരെ മറക്കില്ല. ഏത് കേഡറിലായാലും ജോലി ചെയ്യുമെന്നും മിന്നു പറഞ്ഞു.
ഐ.എ.എസ് മോഹം
ഐ.എ.എസ് ആഗ്രഹിച്ചെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ പൊലീസിലായിരുന്നതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ കഥകൾ കേട്ടാണ് വളർന്നത്. കുട്ടിക്കാലത്തേ സിവിൽ സർവീസിനോട് താത്പര്യമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ ജോലിക്കിടെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടപ്പോൾ സിവിൽ സർവീസ് മോഹം ശക്തമായി. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായ ഭർത്താവ് ഡി.ജെ. ജോഷിയും പ്രോത്സാഹിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |