ന്യൂഡൽഹി: വർഷകാല സമ്മേളനത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ 12 അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ആവർത്തിച്ചതോടെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം.
വെങ്കയ്യയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സസ്‌പെൻഷനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നലെ രണ്ടുതവണ നിറുത്തിവച്ചു.
പുറത്താക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നവർ എന്തുകാരണം കൊണ്ടാണ് അതു സംഭവിച്ചതെന്ന് പറയാത്തത് നിർഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തുന്ന 12 എം.പിമാർക്കും പിന്തുണ പ്രഖ്യാപിച്ച് കറുത്ത തുണിയും കെട്ടിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ രാവിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലെ ധർണയിൽ പങ്കെടുത്തു.
എം.പിമാരുടെ സസ്‌പെൻഷൻ നടപടി സഭാ നടപടികളുടെ 256-ാം ചട്ടത്തിന് വിരുദ്ധമാണെന്ന് ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സഭ ചേർന്നപ്പോൾ ജോൺ ബ്രിട്ടാസ് ക്രമപ്രശ്‌നമായി ഉന്നയിച്ചു. എം.പിയെ സസ്‌പെൻഡ് ചെയ്യും മുമ്പ് പേരെടുത്ത് പരാമർശിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സസ്‌പെൻഷന് ആധാരമായ ആഗസ്റ്റ് 11ലെ നടപടിക്രമങ്ങൾ വിശദീകരിച്ച് രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട ബുള്ളറ്റിനിൽ 33 എം.പിമാരുടെ പേരുകളുണ്ടെങ്കിലും സസ്‌പെൻഷന് വിധേമായ എളമരം കരീമിന്റെ പേരില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. എല്ലാ എം.പിമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭാദ്ധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്ന് സഭ നിയന്ത്രിച്ച ഉപാദ്ധ്യക്ഷൻ ഹരിവംശ് മറുപടി നൽകി. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |