കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജി തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയ സർക്കാർ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോടതി കണ്ണും ചെവിയും വായയും മൂടിക്കെട്ടി മിണ്ടാതിരിക്കണോയെന്നു വാക്കാൽ ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാരിനു വേണ്ടി ഉപഹർജി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തേണ്ടതാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതമോർത്ത് ചെയ്യുന്നില്ലെന്ന് പറഞ്ഞു. തുടർന്ന് ഉപഹർജി തള്ളി. വിശദീകരണം നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമയം തേടിയതിനെത്തുടർന്ന് അജിത്തിന്റെ ഹർജി ഈ മാസം 17ന് പരിഗണിക്കാൻ മാറ്റി.
മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നെന്ന അജിത്തിന്റെ ഹർജിയിലെ ആവശ്യങ്ങൾ പരിഹരിച്ചതിനാൽ തീർപ്പാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നൽകിയ ഉപഹർജിയിലെ ആവശ്യം.
കോടതിക്കെതിരെ പൊലീസ് ഓഫീസർ ആരോപണം ഉന്നയിക്കുന്നത് ഇരുണ്ട കാലത്തെ ഓർമ്മപ്പെടുത്തുന്നു. കാക്കിയിട്ടാൽ കോടതിക്കെതിരെയും പറയാമെന്നാണോ? കോടതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയുമുണ്ട്. അതിനു മുതിരാതെ കോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അലോസരപ്പെടുത്തുന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി പറഞ്ഞോ? ഇ.ഡി അങ്ങനെ ആവശ്യപ്പെട്ടെന്നു പറയുമ്പോൾ മറ്റുള്ളവരുടെ താളത്തിനൊത്ത് കോടതി തുള്ളുമെന്ന് കരുതുന്നുണ്ടോ? പൊലീസും ഇ.ഡിയുമൊക്കെ ചേർന്ന് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചത്.
മാദ്ധ്യമങ്ങളിൽ വരുന്ന വിവരങ്ങൾക്ക് വിശദീകരണം നൽകാനാവില്ലെന്നു സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി. മാദ്ധ്യമങ്ങളിൽ വരുന്നതൊന്നും ശ്രദ്ധിക്കാറില്ലെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
എസ്.പിക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുമ്പോൾ ഐ.ജിയെ സസ്പെൻഡ് ചെയ്തെന്നു പറഞ്ഞത് പൊലീസ് തന്നെയാണ്. കേസിൽ വിദേശത്തുള്ള വ്യക്തികൾക്ക് ബന്ധമുണ്ടെന്നതിന് കോടതിക്ക് മുന്നിൽ തെളിവുകളില്ലെന്ന് പറയുമ്പോൾ ഇറ്റലിയിലുള്ള ഒരു വനിതയാണ് മുൻ ഡി.ജി.പിയെയും എ.ഡി.ജി.പിയെയും മോൻസണുമായി ബന്ധപ്പെടുത്തിയതെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയെ ചൊടിപ്പിച്ചത്
ഹർജിക്കാരൻ പറയാത്ത കാര്യങ്ങളും കേസിലെ നിർണായക വിവരങ്ങളും കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ഉപഹർജിയിലെ പരാമർശമാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ ഭാഷ കോടതിക്ക് മനസിലാകും. ഏതു പരാമർശമാണ് അന്വേഷണത്തെ ബാധിച്ചതെന്ന് പറയണം. കോടതിയെ പരിഹസിക്കാനാണോ പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തത്? പേടിപ്പിച്ചാൽ പിന്മാറുമെന്ന് കരുതിയോ? ഹർജി തീർപ്പാക്കണമെന്നാവശ്യപ്പെട്ട് എതിർ കക്ഷികൾക്ക് എങ്ങനെ ഉപഹർജി നൽകാനാവും? അന്വേഷണം ശരിയായ രീതിയിലാണോയെന്ന സംശയത്തെത്തുടർന്നാണ് ഇതുവരെ കണ്ടതിനേക്കാൾ വലിയ കാര്യങ്ങൾ ഉണ്ടാകാമെന്ന് അന്ന് പറഞ്ഞത്. ഇപ്പോൾ ആ സംശയം വീണ്ടുമുണ്ട് - കോടതി പറഞ്ഞു.
പരാതിക്കാരന്റെ മൊഴിയെടുത്ത് ഇ.ഡി
മോൻസൺ മാവുങ്കൽ പണം തട്ടിയതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുരായിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. മോൻസണിന് നൽകിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഇ.ഡി ആവശ്യപ്പെട്ടു.യാക്കൂബും മറ്റ് അഞ്ചുപേരും ചേർന്ന് 10 കോടി രൂപ മോൻസണിന് നൽകിയതായി പരാതിയിൽ പറഞ്ഞിരുന്നു. ഇതിൽ കള്ളപ്പണമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. മോൻസണിന്റെ കള്ളപ്പണ ഇടപാടുകളുമായി യാക്കൂബിന് ബന്ധമുണ്ടോയെന്ന് അറിയാനാണ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. മോൻസണിന് പണം കൈമാറിയത് സംബന്ധിച്ച രേഖകൾ യാക്കൂബ് കൈമാറി. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്നതു വഴിയുള്ള വരുമാനത്തിൽ നിന്നാണ് മോൻസണിന് പണം നൽകിയത്. മറ്റു പലരെയും മോൻസൺ തട്ടിപ്പിന് ഇരയാക്കിയതായും യാക്കൂബ് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |