തിരുവനന്തപുരം: ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഇന്നുചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തതെങ്കിലും മകൻ ബിനീഷ് കോടിയേരി ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായും ഇതിനൊരു കാരണമായി. ചികിത്സയിൽ ആരോഗ്യം പൂർണമായി വീണ്ടെടുത്തതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും മടങ്ങിവരവ് വേഗത്തിലാക്കി. കോടിയേരി എത്രയും പെട്ടെന്ന് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പാർട്ടി നേതാക്കളുടെ ഇടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നായിരുന്നു നേതാക്കളുടെ പക്ഷം.
പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തിരുന്നെങ്കിലും ഇക്കാലയളവിൽ പാർട്ടിയുടെ കടിഞ്ഞാൺ കോടിയേരിയിൽ തന്നെയായിരുന്നു. മുന്നണി യോഗങ്ങളിലും പാർട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ വാക്കായിരുന്നു നിർണായകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |