ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കും സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കും നാളെ തുടക്കമാകും.
ചേർത്തല എസ്.എൻ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകിട്ട് നാലിന് യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഭദ്രദീപം തെളിക്കും. രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണവും കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സിവിൽ സർവീസ് ട്രെയിനിംഗ് പദ്ധതിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഭവനനിർമ്മാണ പദ്ധതിയും ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ജനറൽ കൺവീനറും യോഗം ദേവസ്വം സെക്രട്ടറിയുമായ അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിക്കും. ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.
സാധാരണക്കാരായ നിരവധിയാളുകൾക്ക് കരുതലും സ്‌നേഹവും പ്രദാനം ചെയ്യുന്ന ക്ഷേമ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുടെ ഭവനപദ്ധതികളുണ്ടെങ്കിലും നൂലാമാലകളിൽപ്പെട്ട് നിരവധിയാളുകൾക്ക് വീടുകൾ ലഭിക്കുന്നില്ല. അവർക്ക് താങ്ങും തണലുമാകുകയാണ് പ്രധാന ലക്ഷ്യം. സമുദായത്തിന്റെ താഴേത്തട്ടുവരെ സർവതല സ്‌പർശിയായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. യോഗത്തിന്റെ തലപ്പത്തിരുന്നവർക്ക് ഒരു നൂറ്റാണ്ടിൽ ചെയ്യാൻ കഴിയാത്തത് കഴിഞ്ഞ 25 വർഷം കൊണ്ട് വെള്ളാപ്പള്ളി നടേശന് ചെയ്യാൻ കഴിഞ്ഞെന്നും തുഷാർ പറഞ്ഞു. ആഘോഷ കമ്മിറ്റി കൺവീനർ അരയാക്കണ്ടി സന്താേഷ്, കോ- ഓർഡിനേറ്റർ കെ. പദ്മകുമാർ, പബ്ളിസിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി എന്നിവരും പങ്കെടുത്തു.
238 വേദികളിൽ
തത്സമയം
രജതജൂബിലിയാഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി 238 വേദികളിൽ തത്സമയം കാണാം. രണ്ടരലക്ഷം പേർ വീക്ഷിക്കും. മിക്ക സ്ഥലങ്ങളിലും മന്ത്രിമാരും ജനപ്രതിനിധികളും പങ്കാളികളാകും. സമുദായ ശക്തിസമാഹരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി 24 സമ്മേളനങ്ങളും ഒരു വർഷം പൂർത്തിയാകുമ്പോൾ എറണാകുളത്ത് മഹാസമ്മേളനവും സംഘടിപ്പിക്കും. കരുതലും സ്‌നേഹവും ആശ്രയവുമായി
കൂടെയുണ്ടാകും എന്നതാണ് ആഘോഷങ്ങളുടെ മുദ്രാവാക്യം.
ക്ഷേമ പ്രവർത്തനങ്ങൾ
സമുദായത്തിലെ ഭവനരഹിതർക്ക് ഭവനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉന്നത പഠനം, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ, സമുദായാംഗങ്ങളായ രോഗികൾക്ക് ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടുതൽ സഹായം, ശാഖായോഗം സെക്രട്ടറിമാർക്ക് ഇൻഷ്വറൻസ് പരിരക്ഷ, സ്‌കിൽഡ് ലേബർ ബാങ്ക്, തൊഴിലധിഷ്ഠിത പഠന കോഴ്സുകൾ, സാമൂഹിക ക്ഷേമ സുരക്ഷാപദ്ധതികൾ, ശാഖകളിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |