ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് തെറ്റായി പോയെന്ന് ഏറ്റു പറഞ്ഞ് രാജ്യത്തോട് മാപ്പ് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്, കർഷക സമരത്തിൽ മരിച്ചവരുടെ കണക്ക് ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം കാണിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സമരത്തിനിടെ മരിച്ച പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷകരുടെ പേരുവിവരങ്ങൾ ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു.
'പാർലമെന്റിൽ മരിച്ച കർഷകരുടെ കണക്കില്ലെന്നു പറഞ്ഞ് കൈകഴുകാനാണ് കൃഷിമന്ത്രി ശ്രമിച്ചത്. അതേസമയം മരിച്ച പഞ്ചാബിൽ നിന്നുള്ള 403 കർഷകരുടെ വിവരങ്ങൾ കോൺഗ്രസ് ശേഖരിച്ചു. പഞ്ചാബ് സർക്കാർ അവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. 152 ആശ്രിതർക്ക് ജോലിയും നൽകി.
മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള മരിച്ച കർഷകരുടെ പട്ടികയും കോൺഗ്രസ് ഹാജരാക്കുന്നു. എല്ലാവരുടെയും പേരും ഫോൺ നമ്പരും പട്ടികയിലുണ്ട്. പ്രധാനമന്ത്രിക്ക് വേണമെങ്കിൽ നേരിട്ട് വിളിച്ച് ഉറപ്പു വരുത്താം. അവർക്കെന്താണ് സംഭവിച്ചതെന്ന് മനസിലാക്കാം. മരിച്ച കർഷകർക്ക് കോടിക്കണക്കിനുള്ള ഡോളറോ, ആയിരക്കണക്കിന് കോടി രൂപയോ അല്ല, കുറഞ്ഞ തോതിലുള്ള നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. അവരുടെ ത്യാഗത്തിനുള്ള പ്രതിഫലമാണത്. അതു നൽകാൻ കേന്ദ്രസർക്കാരിന് ബുദ്ധിമുട്ടുണ്ടാകില്ല. മരിച്ച കർഷകരുടെ പേരുകൾ തിങ്കളാഴ്ച പാർലമെന്റിൽ വയ്ക്കുമെന്നും' രാഹുൽ പറഞ്ഞു.
തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിച്ചിട്ടുണ്ട്. രാജ്യത്തോട് മാപ്പും പറഞ്ഞു. അദ്ദേഹത്തിന്റെ ആ തെറ്റുകാരണമാണ് 700ഓളം ആളുകൾ മരിച്ചത്. അവരെ അറിയില്ലെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. മരിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചേ മതിയാകൂ. കർഷകരുടെ മരണത്തിന് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി.
കൊവിഡ് മരണത്തിന്റെ കാര്യത്തിലും കേന്ദ്രസർക്കാർ കള്ളം പറയുന്നു. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. കോൺഗ്രസ് ഗുജറാത്തിൽ നടത്തിയ കണക്കെടുപ്പിൽ മൂന്നു ലക്ഷം പേർ കൊവിഡ് മൂലം മരിച്ചെന്നാണ് കണ്ടെത്തിയത്. ഗുജറാത്ത് സർക്കാരിന്റെ കണക്കിൽ മരിച്ചത് വെറും പതിനായിരം പേർ മാത്രം. കൊവിഡ് ബാധിച്ച് മരിച്ചത് അവരുടെ തെറ്റല്ല.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവ്യാപന ശേഷിയുള്ളതാണെ വാർത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സർക്കാർ വാക്സിനേഷൻ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുന്നതിന് മുമ്പ് എല്ലാവർക്കും രണ്ടു ഡോസെങ്കിലും ഉറപ്പാക്കണമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |